തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കീഴായിക്കോണം പ്രദീപ് (34) കൊലക്കേസിലെ യഥാർത്ഥ പ്രതികൾ ആറുവർഷത്തിന് ശേഷം അറസ്റ്റിലാകുമ്പോൾ ഈ കേസിൽ പൊലീസിന്റെ മുൻ വിധിയും എടുത്തുചാട്ടവും കൊണ്ട് നഷ്ടമായത് രണ്ടു യുവാക്കളുടെ ജീവിതം. പ്രദീപ് കൊലക്കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യംചെയ്യാൻ വിളിച്ച കീഴായിക്കോണം സ്വദേശി റിജു (36), രണ്ടാമത് ചോദ്യം ചെയ്ത ഷെറോൺ രാജ് (33) എന്നിവർ പൊലീസ് ചോദ്യംചെയ്ത് അടുത്തടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് വെഞ്ഞാറമൂട് ലോക്കൽ പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പൊലീസിന്റെ നിരന്തരമുള്ള പീഡനം സഹിക്കാൻ കഴിയാതെയാണ് യുവാക്കൾ ജീവനൊടുക്കിയത്. യുവാക്കളുടെ ആത്മഹത്യ വിവാദമായതോടെ ലോക്കൽ പൊലീസ് അന്വേഷണം നിറുത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഡി.സി.ആർ.ബി അന്വേഷണം ഏറ്റെടുക്കുകയും കഴിഞ്ഞ 25ന് വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടിൽ പുഷ്പാംഗദൻ (40), പുഷ്പാംഗദന്റെ ഭാര്യാ സഹോദരൻ വിനീഷ് (32), അഭിലാഷ് (37), സുരേഷ് (36) എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2015 മാർച്ചിലാണ് പ്രദീപിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈശാനുകോണത്തെ ഒരു പുരയിടത്തിൽ കഴുത്തിൽ തുണി കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മർദ്ദനമേറ്റ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുൻപ് പ്രദീപിന്റെ അമ്മ സുശീലയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് സംഘം സുശീലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാജവാറ്റ് സംഘത്തെക്കുറിച്ച് പരാതി കൊടുത്തതിലുള്ള പ്രതികാരമാണ് സുശീലയെ കൊലപ്പെടുത്താൻ കാരണമായതെന്നായിരുന്നു കേസ്. ഈ കേസിലെ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. സുശീല വധക്കേസിന്റെ വിചാരണയുടെ ഘട്ടത്തിലായിരുന്നു പ്രദീപ് കൊല ചെയ്യപ്പെടുന്നത്. സുശീലയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ പരോളിലിറങ്ങിയ പുഷ്പാംഗദൻ, വിനീഷ് എന്നിവരാണ് പ്രദീപ് വധക്കേസിലെയും മുഖ്യ പ്രതികൾ. സുശീലയുടെ മരണത്തിലെ തെളിവുകൾ നശിപ്പിക്കുന്നതിനാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്:
ചാരായ വാറ്റു കേന്ദ്രമായിരുന്നു ഇൗ പ്രദേശം. കലഹവും തമ്മിലടിയും പതിവാണ്. കൊല്ലപ്പെട്ട സുശീലയുടെ ഭർത്താവിന്റെ സഹോദരീ പുത്രനും മരുമകനുമാണ് അറസ്റ്റിലായ പുഷ്പാംഗദനും വിനീഷും. ഇവർക്ക് ചാരായവാറ്റ് ഉണ്ടായിരുന്നു. ഇത് സുശീല പൊലീസിൽ അറിയിച്ചതിനെച്ചൊല്ലി ഇവർ കലഹത്തിലായിരുന്നു. തുടർന്ന് സുശീല കൊല്ലപ്പെടുന്ന ദിവസം പ്രതികൾ ചാരായം വാറ്റുമ്പോൾ സ്ഥലത്ത് എത്തിനോക്കിയ സുശീലയെ ഇവർ കണ്ടു. തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നത്രേ. എന്നാൽ, മറ്റൊരു കൂട്ടർ പറയുന്നത് സുശീലയെ കിണറ്റിൽ തള്ളിയിട്ടതാണെന്നാണ്.
പ്രതികൾ ക്രിമിനൽ സ്വഭാവമുള്ളവർ:
സുശീലയുടെ കൊലപാതകശേഷം തെളിവും സാക്ഷിയും ഇല്ലാതാക്കാൻ മകൻ പ്രദീപിനെ കൊലപ്പെടുത്തുന്നതും മൃതദേഹം ഉപേക്ഷിക്കുന്നതും നേരിട്ട് കണ്ടവർ ഉണ്ടങ്കിലും ആരും സാക്ഷി പറയാത്തത് ഇവരെ പേടിച്ച്.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന പൊലീസ്:
പ്രദീപ് കൊലക്കേസിലും പൊലീസ്' ആദ്യം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തതും രണ്ട് യുവാക്കളെ. നിരന്തര ചോദ്യം ചെയ്യലിനെ തുടർന്ന് ഇവർ ആത്മഹത്യ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |