നിലമ്പൂർ: വിവിധ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ അരീക്കോട് സ്വദേശി താന്നിപ്പറ്റ മുഹമ്മദ് ഫൈറൂസിനെ (24) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച കോവിലകം റോഡിലുള്ള പള്ളിയിൽനിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പള്ളികൾ കേന്ദ്രീകരിച്ച് പണവും മൊബൈൽ ഫോണും ബൈക്കുകളും മോഷണം പോകുന്നത് പതിവായതോടെ നിലമ്പൂർ ഡിവൈ.എസ്.പി സജു കെ.അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. കോട്ടയ്ക്കൽ പള്ളിയിലെ നേർച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചതും കാടാമ്പുഴയിലെ പള്ളിയിൽ നിന്നും 16,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചതും പ്രതി നിലമ്പൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണെന്ന് കണ്ടെത്തിയിരുന്നു. അരീക്കോട് ഉഗ്രപുരത്തെ പള്ളിയിൽ നമസ്കാരത്തിനു വന്ന ആളുടെ സ്കൂട്ടറും മോഷണം പോയിരുന്നു. സി.സി.ടി.വികൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാവ് ഒരാളാണെന്നും പോക്കുവരവ് കോഴിക്കോട് കേന്ദ്രീകരിച്ചാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കോഴിക്കോട് നിരീക്ഷണം ശക്തമാക്കി. ഇതിനിടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് മോഷ്ടിച്ച ബൈക്ക് സഹിതം പ്രതി പിടിയിലായത്. കോഴിക്കോട് മൊയ്തീൻ പള്ളിയിലും കാവനൂരിലെ പള്ളിയിലും മോഷണം നടത്തിയതിന് പ്രതി മുൻപ് ജയിൽവാസമനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു, എസ്.ഐമാരായ നവീൻഷാജ്, എം.അസ്സൈനാർ, കെ.സി. കുഞ്ഞുമുഹമ്മദ്, മുഹമ്മദാലി, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |