പിടികൂടിയത് കഞ്ചാവ്, എ.ഡി.എം.എ, എൽ.എസ്.ഡി, ചരസ് ഉൾപ്പടെയുള്ള ലഹരി ഉത്പന്നങ്ങൾ
സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തും ഉപയോഗവും വ്യാപകമാകുന്നു. എം.ഡി.എം.എ ഉൾപ്പടെയുള്ള മാരകമായ മയക്കുമരുന്നുമായി നിരവധി യുവാക്കൾ പിടിയിലായി. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്താൻ എത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും എക്സൈസ് പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ലക്ഷ്യമിട്ട് ട്രെയിൻ മാർഗം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലെക്ക് എത്തുന്നുണ്ട്.
കൊടുങ്ങല്ലൂരിൽ മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കളെയും അവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടികൂടി.
വില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമായി (മെത്ത്) പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ടീമും കൊടുങ്ങല്ലൂർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻകാട്ടിൽ നിഷ്താഫിർ (26), ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ്(26), ചന്തപ്പുര പാറയിൽ മുഹമ്മദ് ആഷിക്ക് (19) എന്നിവരാണ് പിടിയിലായത്. ഇവരെ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്നാണ് കാർ സഹിതം അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എ.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശനനിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയിലെ സംശയാസ്പദമായ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസ്.സി, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് .എൻ. ശങ്കരൻ, കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ബ്രിജ്കുമാർ, കൊരട്ടി ഐ.എസ്.എച്ച്.ഒ അരുൺ, റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചും സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഏതാനും ദിവസം മുൻപ് എം.ഡി.എം.എയുമായി കാസർക്കോട് സ്വദേശിയെയും പിടികൂടിയിരുന്നു.
ആന്ധ്രപ്രദേശിലെ തുണി എന്ന സ്ഥലത്ത് നിന്നും നിന്നും ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 5.5 കിലോ കഞ്ചാവും 110 ഗ്രാം ചരസുമായി ആലപ്പുഴ അരൂക്കുറ്റി പുതിആയി ചിറ വീട്ടിൽ സുലൈമാൻ മകൻ മുനീറിനെ (43)ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തു.
ധൻബാദ് എക്സ്പ്രസിൽ ആന്ധ്രപ്രദേശിൽ നിന്നും ആലപ്പുഴയിലേക്ക് യാത്രചെയ്തിരുന്ന പ്രതി പാലക്കാട് ജംഗ്ഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന കണ്ട് ഭയന്ന് പ്ലാറ്റ്ഫോമിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായിട്ടാണ് പാലക്കാട് ആർ.പി.എഫ് ചരസ് പിടികൂടുന്നത്. പിടികൂടിയ ചരസിന് മാത്രം പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരും. ആർ.പി.എഫ് കമാൻഡ് ജെതിൻ ബി രാജിന്റെ നിർദ്ദേശപ്രകാരം സി.ഐ എൻ.കേശവദാസ്, പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്, ആർ.പി.എഫ് എസ്.ഐമാരായ എ.പി.ദീപക്, അജിത് അശോക്, എ.എസ്.ഐമാരായ കെ.സജു, സജി അഗസ്റ്റിൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾമാരായ അബ്ദുൽ സത്താർ, എക്സൈസ് സി.ഇ.ഒമാരായ ജി.ഷിജു, ടി.വി.അജേഷ്, ഡ്രൈവർ മുരളി മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
എടത്തല നൊച്ചിമ ഭാഗത്ത് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പനനടത്താൻ എത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ ഈശ്ചാബ് മലിന (26), ഷാർജൽ ഇസ്ലാം (28) എന്നിവരെയാണ് രണ്ട് കേസുകളിലായി സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഈശ്ചാബ് മലിനയിൽ നിന്ന് 2.430 ഗ്രാം ബ്രൗൺഷുഗറും ഷാർജൽ ഇസ്ലാമിൽ നിന്ന് 150 ഗ്രാം കഞ്ചാവും പിടികൂടി. 6300 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ പശ്ചിമബംഗാളിൽ നിന്ന് ട്രെയിൻ മാർഗം ലഹരി പദാർത്ഥങ്ങൾ ആലുവയിലെത്തിക്കുകയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ചു, പി.കെ. ഗോപി, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, സജോവർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |