കാസർകോട്: കോളിച്ചാലിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ബാങ്കിലെ അപ്രൈസർ കോളിച്ചാൽ എരിഞ്ഞിലടുക്കത്തെ ബാലകൃഷ്ണനെ രാജപുരം ഇൻസ്‌പെക്ടർ വി. ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
ഭാര്യ സന്ധ്യ, ബാലകൃഷ്ണന്റെ സുഹൃത്തുക്കളായ കോളിച്ചാൽ സ്വദേശി രാജൻ, ബിജോയ് കുര്യൻ, സുകുമാരൻ, ബീംബുങ്കാലിലെ രതീഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഭാര്യയും മറ്റുപ്രതികളും ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്. 2020 നവംബർ ഒന്ന് മുതലാണ് ബാലകൃഷ്ണന്റെ സഹായത്തോടെ ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് പറയുന്നത്. 2,10,500 രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് ബാങ്ക് മാനേജർ രാജൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതി ഉണ്ടായതോടെ ബാങ്കിന് നഷ്ടം വന്ന തുക തിരിച്ചടച്ചു രക്ഷപ്പെടാൻ അപ്രൈസർ ശ്രമിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തിയ പൊലീസിന് വ്യാജസ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് വേറെയും ഇടപാടുകൾ നടന്നതായി വിവരം കിട്ടുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ മിക്ക പണയ പണ്ടങ്ങളും തിരിച്ചെടുത്തിരുന്നു.
സ്വർണം പണയം വയ്ക്കാനും പലിശയടച്ച് വായ്പ പുതുക്കാനും എത്തുന്ന പരിചയക്കാരെ കെണിയിൽ പെടുത്തി ബാലകൃഷ്ണൻ പണം തട്ടിയെടുത്തതായും സൂചനയുണ്ട്. ബാങ്കിൽ തിരക്കുള്ളപ്പോൾ കാര്യങ്ങൾ താൻ ശരിയാക്കി കൊള്ളാമെന്ന് പറഞ്ഞ് കടലാസ് ഒപ്പിട്ട് വാങ്ങിയശേഷം ഇടപാടുകാരെ പറഞ്ഞയക്കാറാണ് ഈയാളുടെ പതിവ്. ബാലകൃഷ്ണന്റെ ഭാര്യ ബാങ്കിൽ സ്വർണം പണയപ്പെടുത്തി അഞ്ചു ലക്ഷം രൂപ എടുക്കാനെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ ബാലകൃഷ്ണനോട് ബാങ്ക് മാനേജർ രാജി എഴുതിവാങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |