നായ്ക്കളുടെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി
വന്ധ്യംകരണത്തിന്റെ പേരിൽ പണം തട്ടലെന്നും ആക്ഷേപം
വിഴിഞ്ഞം: വന്ധ്യംകരണ കേന്ദ്രത്തിൽ നായ്ക്കളെ വിഷംകൊടുത്തും പട്ടിണിക്കിട്ടും കൊന്നെന്ന് നായപ്രേമികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നായകളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ് നൽകി. തിരുവല്ലം വണ്ടിത്തടത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ എ.ബി.സി സെന്ററിനെതിരെയുള്ള പരാതിയിലാണ് നെയ്യാറ്റിൻകര കോടതിയുടെ നടപടി.
എ.ബി.സി സെന്ററിൽ വന്ധ്യംകരണത്തിനായി എത്തിച്ച നായ്ക്കൾ പലതും ഭക്ഷണം ലഭിക്കാതെയും അസുഖം ബാധിച്ചും ചത്തുപോയെന്നും ഇവയെ കേന്ദ്രത്തിന് സമീപത്തുതന്നെ കുഴിച്ചുമൂടിയതായുമാണ് പരാതിയിൽ പറയുന്നത്. പിടികൂടിയ നായ്ക്കളെ കൂട്ടത്തോടെ ഇടുങ്ങിയ കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. രോഗം ബാധിച്ച നായ്ക്കളെ കൂട്ടിൽ ഒരുമിച്ചിടുന്നത് കാരണം മറ്റ് നായ്ക്കളിലേക്ക് അസുഖം പകരുന്നു. ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും നായ്ക്കൾ കൂട്ടമായി ചത്തുകിടന്നിരുന്നു. ഇവ എ.ബി.സി സെന്ററിൽ കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചവയാണ്. ഇതിന്റെ കാരണം അന്വേഷിക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2100 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ തുക അധികൃതർ തട്ടിയെടുക്കുകയാണ്. വന്ധ്യംകരണത്തിന്റെ പേരിൽ നായ്ക്കുട്ടികളെ പോലും പിടികൂടി പണം തട്ടുകയാണെന്നും പരാതിയിൽ പറയുന്നു.
തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തതു സംബന്ധിച്ച് നായപ്രേമികൾ വകുപ്പ് മന്ത്രിക്കും മ്യൂസിയം, കോവളം പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിരുന്നു. ഇതിൽ അനുകൂല നടപടി ഉണ്ടായിരുന്നില്ല. വീണ്ടും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോവളം പൊലീസ് നായ്ക്കളെ അടക്കം ചെയ്ത സ്ഥലങ്ങൾ കുഴിച്ചുനോക്കിയെങ്കിലും പോസ്റ്റുമോർട്ടം അടക്കമുള്ള പരിശോധനകൾ നടത്താൻ തയ്യാറായില്ല. ഇതോടെയാണ് നായപ്രേമികൾ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നായ്ക്കളുടെ പോസ്റ്റുമോർട്ടം നടത്തിയെന്ന് കോവളം എസ് എച്ച്.ഒ ജി. പ്രൈജു അറിയിച്ചു. മൂന്ന് വെറ്ററിനറി സർജൻമാരുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |