തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചശേഷം സ്വർണവും പണവും കവർന്ന കേസിൽ ഒരാളെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന സച്ചിനെയാണ് (23) പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് നെടുമങ്ങാട് സ്വദേശിയായ യുവാവ് ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയത്. ആഴ്ചകൾക്ക് മുമ്പ് പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് നിരന്തരം ചാറ്റുചെയ്യുന്നുണ്ടായിരുന്നു. കാറിൽ ആറ്റുകാലെത്തിയ യുവാവിനെ സച്ചിൻ അടക്കമുള്ള അഞ്ചംഗം സംഘം മർദ്ദിക്കുകയും ഐരാണിമുട്ടം ഹോമിയോ കോളേജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് സ്വർണമോതിരം, 16,000 രൂപ, വാഹനത്തിന്റെ രേഖകൾ എന്നിവ തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തെപ്പറ്റി പരാതിപ്പെട്ടാൽ ചാറ്റ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെന്ന പേരിൽ യുവാവിനെ ബന്ധപ്പെട്ടത് പ്രതികൾ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |