വെടിവച്ച് കൊന്നതടക്കം നാല് കേസ്
കുടുക്കിയത് 3 ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ മുഖ്യകണ്ണി കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയയെ കുടുക്കിയത് കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അടക്കം മൂന്ന് അന്വേഷണ ഏജൻസി പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസുകൾ. വ്യാജമേൽവിലാസത്തിൽ പാസ്പോർട്ട് സ്വന്തമാക്കിയ സിയ പിടിക്കപ്പെടില്ലെന്ന ഉറപ്പിലാണ് മുംബയ് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടത്. പാസ്പോർട്ടിലെ ചിത്രം കണ്ട് സംശയം തോന്നിയ വിമാനത്താവള അധികൃതർ ലുക്ക് ഔട്ട് നോട്ടീസുകൾ പരിശോധിച്ച് സിയയാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് തടഞ്ഞുവച്ച് നോട്ടീസ് പുറപ്പെടുവിച്ച ഏജൻസികളെ അറിയിച്ചു. നെടുമ്പാശേരിയിൽനിന്ന് എ.ടി.എസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മംഗലാപുരം പൊലീസ്, കർണാടക പൊലീസിലെ സ്പെഷ്യൽ ടീം എന്നിവരും സിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസുകൾ നിരവധി
നാലപേരെ വെടിവച്ച് കൊന്നതടക്കം നിരവധി കേസുകളിലെ പ്രതിയാണ് യൂസഫ് സിയ. കർണാടക പൊലീസിന് ഇയാൾ തലവേദനായിരുന്നു. പിടികൂടാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനനേരെ വെടിയുതിർത്ത് പണംതട്ടാൻ ശ്രമിച്ചതിന് പിന്നിലും സിയയായിരുന്നു. സമൂഹത്തിലെ ഉന്നതരെ ഭീഷണിപ്പെടുത്തി പണംതട്ടലാണ് ഇയാളുടെ രീതി. നടി ലീന മരിയയുടെ കൈവശം പണമുണ്ടെന്ന് സിയയ്ക്ക് അറിവുണ്ടായിരുന്നു. ലീനയെ ഫോണിൽ ഭീഷണിപ്പെടുത്താനായി അധോലോക കുറ്റവാളി രവി പൂജാരിയോട് ആവശ്യപ്പെട്ടത് സിയയാണ്. ഇതുപ്രകാരം ഫോണിൽവിളിച്ച് 25 കോടിരൂപ പൂജാരി ആവശ്യപ്പെടുകയായിരുന്നു. ഭീഷണി ഫലിക്കാതായപ്പോൾ സിയവഴി പൂജാരി ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടത്തി. ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വർണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസർകോട് സംഘത്തിന്റെ തലവനാണ് ഇയാൾ. സമാനമായി നിരവധിപ്പേർ ഇരയായിട്ടുണ്ടെന്നാണ് എ.ടി.എസ് കരുതുന്നത്.
സഹകരിക്കാതെ സിയ
കൊച്ചിയിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്തെങ്കിലും എ.ടി.എസ് അന്വേഷണത്തോട് സിയ സഹകരിച്ചിരുന്നില്ല. ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സിയയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.ടി.എസ് ഇയാളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച അപേക്ഷ കോടതി പരിഗണിക്കും. അതേസമയം സിയയെ കസ്റ്റഡിയിലെടുക്കാൻ കർണാടക പൊലീസും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |