പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിൽ സി.പി.എം പ്രവർത്തകൻ കെ.ആർ. വിജയനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. ഒന്നാം പ്രതി പടിഞ്ഞാമുറി സുജീഷ് (പവൻ -31), കാരപ്പൊറ്റ കൂടല്ലൂർ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുൻ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി കാരപ്പൊറ്റ കുന്നുംപുറം ചാരുഷിനെ (25) വെറുതെ വിട്ടിരുന്നു. പാലക്കാട് മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.കെ മോഹൻദാസാണ് ശിക്ഷ വിധിച്ചത്.
പിഴ തുക വിജയന്റെ അവകാശികൾക്ക് നൽകണം. തുക അപര്യാപ്തമെന്ന് തോന്നിയാൽ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം.
2015 മേയ് മൂന്നിന് വൈകിട്ട് അഞ്ചിന് വീടിനു സമീപത്ത് വച്ചാണ് വിജയനെ തടഞ്ഞുനിറുത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിജയൻ അന്ന് രാത്രി 11ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ഉണ്ടായ സി.പി.എം, ബി.ജെ.പി സംഘർഷത്തെ തുടർന്നുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം. രാജേഷ്, ഷിജു കുര്യാക്കോസ്, എൻ.ഡി രജീഷ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |