കൊച്ചി: കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ മട്ടാഞ്ചേരി സ്വദേശി ക്ലമന്റിന് (46) എറണാകുളം പോക്സോ കോടതി പത്തുവർഷം കഠിനതടവും തുടർന്ന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. 3ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. 15 വയസുള്ള മൂത്തപെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം പുറത്തുപറയാനൊരുങ്ങിയ 12 വയസുള്ള ഇളയ പെൺകുട്ടിയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. രണ്ടു കേസിലും വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും തുടർന്ന് ജീവപര്യന്തം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. 36 വർഷത്തെ തടവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നതിനാൽ പത്തുവർഷം കഠിനതടവ് അനുഭവിച്ചാൽ മതി. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് ഉൾപ്പെടെ ലഭിച്ച പത്തുവർഷത്തെ കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. പീഡനക്കുറ്റത്തിനുള്ള ജീവപര്യന്തം തുടർന്ന് അനുഭവിക്കണം.
ചേച്ചിയെ പ്രതി പീഡിപ്പിച്ചതും ഇതിനെ എതിർത്ത തന്നെ മർദിച്ചതും ഇളയപെൺകുട്ടി അദ്ധ്യാപകരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മരട് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർ സിബി ടോമാണ് കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ. സോമനാണു ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |