നെടുമ്പാശേരി: അത്താണിയിൽ ബാർ ഹോട്ടലിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടുപേർ അറസ്റ്റിൽ. ചെങ്ങമനാട് കുറുപ്പനയം വേണാട്ടു പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (29), അകപ്പറമ്പ് കരുമത്തി വീട്ടിൽ ഷിന്റോ (32) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രി ബാർ ഹോട്ടലിലെത്തിയ ഇവർ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാത്തതിനെ തുടർന്ന് ഒച്ചപ്പാടും ബഹളവുമുണ്ടായി. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകമുൾപ്പെടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ജസ്റ്റിൻ. ഷിന്റോയുടെ പേരിലും രണ്ട് കേസുണ്ട്.
ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, സബ് ഇൻസ്പെക്ടർമാരായ അനീഷ് കെ. ദാസ്, സണ്ണി, എ.എസ്.ഐമാരായ ബൈജു കുര്യൻ, ഉബൈദ്, പ്രമോദ്, എസ്.സി.പി.ഒ കുഞ്ഞുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പ്രതിയുടെ നായയെ അടിച്ചുകൊന്നെന്ന് പരാതി
കോടതിയിൽ ഹാജരാകാനുള്ള സമൻസ് നൽകാനായി ജസ്റ്റിന്റെ വീട്ടിലെത്തിയ പൊലിസുകാർ വളർത്തുനായയെ അടിച്ചുകൊന്നതായി പരാതി. പഗ് ഇനത്തിൽപ്പെട്ട 'പിക്സി' എന്ന വളർത്തുനായയെ കൊന്നെന്നാണ് പരാതി. മറ്റൊരു അടിപിടി കേസിൽ ജസ്റ്റിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത വിവരം അറിയാതെയാണ് ചെങ്ങമനാട് പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്.
പൊലീസുകാർ ജസ്റ്റിന്റെ അമ്മ മേരിയോട് സംസാരിക്കുന്നതിനിടെ ജസ്റ്റിൻ വീട്ടിലുണ്ടോയെന്നറിയാൻ ഒരു പൊലീസുകാരൻ അടുക്കള ഭാഗത്ത് കൂടി വീടിനകത്ത് കയറിയെന്നും ഈ സമയം പെട്ടെന്ന് അടുത്തേക്ക് വന്ന നായയെ പൊലീസുകാരൻ വിറകു കൊണ്ട് അടിച്ചുകൊന്നെന്നുമാണ് മേരിയുടെ പരാതി. നായയെ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ്.
സമൻസ് ഒപ്പിട്ടു സ്വീകരിക്കാത്തതിനാൽ ജസ്റ്റിന്റെ വീടിനു മുമ്പിൽ നോട്ടീസ് പതിപ്പിക്കാനാണ് എത്തിയതെന്ന് ചെങ്ങമനാട് പൊലീസ് പറഞ്ഞു. മുറ്റത്ത് വച്ച് പെട്ടെന്ന് നായ ഓടിയെത്തി കാലിൽ കയറിയപ്പോൾ പൊലിസുകാരൻ കാലുകൊണ്ട് കുടഞ്ഞുമാറ്റുകയായിരുന്നു. നായയുടെ ശല്യം മൂലം നോട്ടീസ് പതിപ്പിക്കാൻ കഴിഞ്ഞില്ല. പരാതിക്ക് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്ന് സംശയമുള്ളതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |