ചേർത്തല: മദ്യലഹരിയിൽ അപകടകമായി വാഹനം ഓടിച്ചത് തടയാൻ ശ്രമിച്ച ട്രാഫിക് എസ്.ഐയ്ക്ക് നേരെ ആക്രമണം. മൂക്കിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചേർത്തല സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ അർത്തുങ്കൽ പുളിക്കൽ ജോസി സ്റ്റീഫനാണ് (55) പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് വടക്കായിരുന്നു സംഭവം. പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിൻ (29), വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ കുട്ടു എന്നയാൾ ഓടി രക്ഷപ്പെട്ടു.
ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്ന പൊലീസിന് ആലപ്പുഴ ഭാഗത്ത് നിന്ന് അപകടകരമായ വേഗതയിൽ വാഹനം വരുന്നതായി കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചു. എക്സറേ ബൈപ്പാസിൽ കൈകാണിച്ചെങ്കിലും വാഹനം നിറുത്തിയില്ല. വാഹനത്തെ പൊലീസ് പിന്തുടർന്നതോടെ ഹൈവേ പാലത്തിന് പടിഞ്ഞാറ് വാഹനം വീട്ടിലേയ്ക്ക് കയറ്റി നിറുത്തിയിട്ടു. കാര്യം തിരക്കിയപ്പോൾ പൊലീസുകാരെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. വയർലസ് സന്ദേശം ലഭിച്ചതോടെ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്. എറണാകുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇവർ മദ്യലഹരിയിലായിരുന്നെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ എം.എം. വിൻസെന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |