മുണ്ടക്കയം: വെള്ളനാടി ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിലെ മുറികല്ലുംപുറം ആറ്റുപുറമ്പോക്ക് അളക്കുവാൻ കോടതി ഉത്തരവുമായി എത്തിയ റവന്യൂ സംഘത്തെ പുറമ്പോക്ക് നിവാസികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10 30 ഓടെയായിരുന്നു സംഭവം. പ്രതിഷേധം ശക്തമായതോടെ മുണ്ടക്കയം പൊലീസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് അളവ് നടപടികൾ നടന്നത്. മുമ്പ് കോടതി ഉത്തരവുമായി എത്തിയ റവന്യൂ സംഘം പ്രദേശവാസികളുടെ എതിർപ്പിനെതുടർന്ന് അളക്കാനാവാതെ മടങ്ങിപ്പോയിരുന്നു. തുടർന്ന് പ്രളയത്തിൽ പുറമ്പോക്കിലെ അമ്പതിലധികം വീടുകൾ ഒലിച്ചുപോയതോടെ പുറമ്പോക്ക് നിവാസികൾ ദുരിതാശ്വാസക്യാമ്പിലായിരുന്നു താമസം. ക്യാമ്പ് പിരിച്ചുവിട്ടതോടെ ഇവർ വീണ്ടും ഹാരിസൺ തോട്ടത്തിൽ താത്ക്കാലിക ഷെഡ് കെട്ടി താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും റവന്യൂ സംഘം പുറമ്പോക്ക് അളക്കാൻ എത്തിയത്. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുളള ഭൂസംരക്ഷണ സമിതി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു റവന്യു സംഘത്തെ തടഞ്ഞത്. ചങ്ങനാശേരി തഹസിൽദാർ ജോർജിന്റെ നേതൃത്വത്തിൽ പുറമ്പോക്ക് നിവാസികളുമായി ചർച്ച നടത്തിയെങ്കിലും, സമരക്കാർ പിന്മാറിയില്ല. മുണ്ടക്കയം സി.ഐ ഷൈൻ കുമാർ, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റുകയായിരുന്നു. സ്ത്രീകളടക്കം 21 പേർക്കെതിരെ കേസെടുത്തതായി സി.ഐ അറിയിച്ചു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ഉണ്ടാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |