ചാരുംമൂട് : ചാരുംമൂട്ടിൽ മോഷണം തുടർക്കഥയാകുമ്പോഴും പൊലീസിന് അനങ്ങാപ്പാറ നയമെന്ന് ആക്ഷേപമുയരുന്നു . കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ചാരുംമൂട്,താമരക്കുളം,ചുനക്കര പ്രദേശങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ഉൾപ്പടെ നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളുമാണുണ്ടായത്. മോഷ്ടാക്കളെ ഭയന്നാണ് ഈ പ്രദേശങ്ങളിൽ ജനങ്ങൾ ഇപ്പോൾ കഴിയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് താമരക്കുളം വേടരപ്ലാവ് പ്രദേശത്ത് വീടുകളിൽ മോഷണശ്രമങ്ങൾ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു . അന്ന് തന്നെ പേരൂർ കാരാഴ്മ പുത്തൻപുരയ്ക്കൽ ആനന്ദന്റെ വീടിന്റെ അടുക്കളയുടെ കതക് പൊളിച്ച് അകത്തു കടന്ന കള്ളന്മാർ നാലായിരം രൂപയും അയ്യായിരം രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റും കവർന്നു . ആനന്ദന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണവും ലോട്ടറി ടിക്കറ്റുമാണ് നഷ്ടപ്പെട്ടത്. അന്ന് തന്നെ കരിമുളയ്ക്കൽ ഓണത്തു മൈതാനത്തിനു സമീപത്തെ കടയുടെ താഴ് തകർത്ത് മോഷണശ്രമമുണ്ടായി. ഇതിനു രണ്ടു ദിവസങ്ങൾ മുമ്പ് ഈ പ്രദേശത്ത് രണ്ടു വീടുകളുടെ അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.
ബുധനാഴ്ച രാത്രി ചാരുംമൂട് ജംഗ്ഷനിലെ സെന്റ് മേരീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തി. കടയുടെ പിൻഭാഗത്തെ ഷട്ടറും ഗ്ലാസ് ഡോറും ഗ്രില്ലും തകർത്താണ് കള്ളന്മാർ അകത്തു കടന്നത്. കടയിൽ പണം സൂക്ഷിച്ചിട്ടില്ലായിരുന്നു. അമ്പതിനായിരത്തോളം രൂപയുടെ സൗന്ദര്യ വർദ്ധക സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. സംഭവസമയം സി.സി ടിവി കാമറകൾ ഓഫായിരുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമായില്ലെന്ന് കടഉടമ ശ്രീജിത്ത് പറഞ്ഞു.
ഒന്നും ചെയ്യാനാകാതെ പൊലീസ്
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധി വീടുകളിലും കടകളിലും മോഷണശ്രമം
ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു
പരാതി നൽകിയെങ്കിലും ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല
പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം
ചാരുംമൂട് പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള കവർച്ചക്കാരെ പിടികൂടാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം.
-ദീപ ജ്യോതിഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ
താമരക്കുളം ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |