കിഴക്കമ്പലം: ബൈക്ക് മോഷണം പതിവാക്കിയ വെസ്റ്റ് മോറക്കാല കൊല്ലംകുടി മനു (22), കരിമുഗൾ കളപുരയ്ക്കൽ രഞ്ജിത് (19), വെസ്റ്റ് മോറക്കാല പുത്തൻപുരയ്ക്കൽ ജോഷ്വാ (19) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് പുലർച്ചെ അരൂരിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ മൂന്നുപേരും ചേർന്ന് അടുത്ത മോഷണത്തിന് തക്കം നോക്കി കറങ്ങിനടക്കുന്നതിനിടെയാണ് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം ഇവരെ മോറക്കാലയിൽ നിന്ന് അർദ്ധരാത്രി പിടികൂടിയത്. പൊലിസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിലോമീറ്ററുകളോളം പിന്തുടർന്ന് പ്രതികളെ വലയിലാക്കി. അടുത്തിടെ ആലുവയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായി ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജോഷ്വാ ഹിൽപാലസ്, അമ്പലമേട് സ്റ്റേഷനുകളിലും, രഞ്ജിത്ത് കുറുവിലങ്ങാട്, അമ്പലമേട്, ഹിൽപാലസ് സ്റ്റേഷനുകളിലും വിവിധ മോഷണകേസുകളിൽ പ്രതികളാണ്. വാഹനങ്ങൾ വിറ്റു കിട്ടുന്ന തുക മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് വിനിയോഗിക്കുന്നത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ എം.പി. എബി, എ.എസ്.ഐ സി.ഒ. സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ. അബ്ദുൾ മനാഫ്, സിവിൽ പൊലീസ് ഓഫീസർമാരായ യു.എ. റഫീഖ്, എഡ്വിൻ ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |