എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വസതിയിലെത്തി പ്രാഥമികവിവരം തേടി
ആലുവ: വാളയാർ കുഴൽപ്പണക്കടത്ത് കേസിൽ എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറിയുമായ എം.എ. അബ്ദുൾ ഖാദറിനെതിരെ വിജിലൻസ് സംഘം അന്വേഷണമാരംഭിച്ചു. എറണാകുളം വിജിലൻസ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അബ്ദുൾഖാദറിന്റെ നാലാംമൈലിലെ വസതിയിൽ എത്തി. അബ്ദുൾ ഖാദറിൽനിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമികവിവരം തേടി.
പൊതുപ്രവർത്തകൻ ഗിരീഷ്ബാബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് റൂറൽ ജില്ലാ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എറണാകുളം വിജിലൻസ് യൂണിറ്റിന് കൈമാറിയത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പാലക്കാട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പണത്തിന്റെ സ്രോതസ് സംബന്ധിച്ചോ പിടിയിലായ പ്രതികൾ പറഞ്ഞ മൊഴികൾ സംബന്ധിച്ചോ യാതൊരുവിധ തുടരന്വേഷണവും നടത്തിയില്ല. കള്ളപ്പണക്കടത്ത് കേസ് വാളയാർ പൊലീസ് അട്ടിമറിക്കുകയായിരുന്നുവെന്നും ഗിരീഷ്ബാബു പരാതിയിൽ ആരോപിച്ചിരുന്നു.
പാർട്ടി അറിഞ്ഞിട്ടില്ലെന്ന് പി.സി. ചാക്കോ
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് എൻ.സി.പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഖാദറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്ന വിവരം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ 'കേരളകൗമുദി'യോട് പറഞ്ഞു. താൻ ഇപ്പോൾ ഡൽഹിയിലാണെന്നും നാട്ടിലെത്തിയ ശേഷം അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |