വിഴിഞ്ഞം: രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ജോലി വാഗ്ദാനം ചെയ്‌തു കോടികളുടെ തട്ടിപ്പ് നടത്തിയ റിട്ട.ഗവ. ഉദ്യോഗസ്ഥൻ അറസ്റ്റിൽ. 100ഓളം ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതുക തട്ടിയെടുത്ത പള്ളിച്ചൽ ഭഗവതിനട ശിവാലയക്കോണം ഇന്ദു ഭവനിൻ രഘുവരൻ നായരാണ് (65) തിരുവല്ലം പൊലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് 1.15 കോടി തട്ടിയെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യുവാക്കളെ വാക്ചാതുര്യം കൊണ്ട് ആകർഷിച്ചശേഷം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു 2.5 മുതൽ 10 ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയിരുന്നു.
കഴിഞ്ഞ 5 വർഷമായി ഇയാൾ നിരവധി പേരെ കബളിപ്പിച്ചതായാണ് തിരുവല്ലം പൊലീസ് പറയുന്നത്. പൗഡിക്കോണം സ്വദേശികളായ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്‌തു തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽവച്ച് 5 ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് ഇയാൾ പിടിയിലായത്. ഇവർ നൽകിയ പരാതിയിൽ ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം സി.ഐ സുരേഷ് വി. നായർ, എസ്.ഐമാരായ ബിപിൻപ്രകാശ്, വൈശാഖ്, എ.എസ്.ഐമാരായ പ്രിയദേവ്, സുബാഷ്, സി.പി.ഒമാരായ രാജേഷ് ബാബു, സുജിത്ത്ലാൽ അജിത് കുമാർ, രാജീവ് കുമാർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 4 മാസമായി ഇയാളെയും ഇയാളുമായി ബന്ധമുള്ളവരെയും കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു.സാങ്കേതിക സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗത്തുള്ളതായി മനസിലായി. ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് ഇന്നലെ ഇയാളെ പിടികൂടിയത്.
തിരുവല്ലം, പൂജപ്പുര, നേമം, വലിയതുറ, നെയ്യാറ്റിൻകര എന്നീ സ്റ്റേഷനുകളിൽ എട്ടോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും പുലർത്താതിരുന്ന പ്രതി സംസ്ഥാനത്തെ പല പെൻഷൻ ഓഫീസുകളിൽ മാറി മാറിയാണ് പെൻഷൻ കൈപ്പറ്റിയിരുന്നത്. മാവേലിക്കര, ചാരുംമൂട്, കണ്ടിയൂർ, കറ്റാനം മേഖലകളിൽ നിന്ന് കഴിഞ്ഞ മാസങ്ങളിലും ജോലി വാഗ്ദാനം ചെയ്‌തു ഇയാൾ വൻതുക കൈപ്പറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ രഘുവരൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |