മലപ്പുറം: കോട്ടയ്ക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, വരനെതിരെ പീഡനം ആരോപിച്ച് ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ ഹസീബിനെതിരെയാണ് (30) പരാതി. പീഡിപ്പിച്ചെന്നും പരപുരുഷ ബന്ധം ആരോപിച്ച് അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും ഭർതൃസഹോദരിയും ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്.
ഈ മാസം 15നാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കൾ മർദ്ദിച്ചത്. ഭാര്യാപിതാവടക്കം ആറുപേരെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീബ് ചികിത്സയിലാണ്. ഒന്നരമാസം മുമ്പായിരുന്നു അസീബിന്റെ വിവാഹം. ഇവർ തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ മുത്തലാഖ് ആവശ്യപ്പെട്ടു. സമ്മതിക്കാത്തതിനെ തുടർന്ന് ജോലിസ്ഥലത്ത് നിന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നാണ് അസീബിന്റെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |