കുളത്തൂർ: തുമ്പ പൊലീസ് സ്റ്റേഷന് സമീപം നെഹ്‌റു ജംഗ്‌ഷനിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീടും വാഹനവും അടിച്ചുതകർത്തു. സി.പി.എം നെഹ്റു ജംഗ്ഷൻ ബ്രാഞ്ചംഗം ഷിജുവിന്റെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി 11.30ന് ആക്രമണമുണ്ടായത്. ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ സംഘം ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷം വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ശബ്ദംകേട്ട് വാതിൽ തുറന്നിറങ്ങിയ ഷിജു അക്രമികളെ കണ്ടതോടെ തിരികെ കയറി ഒന്നും അഞ്ചും വയസ് പ്രായമുള്ള മക്കളെയുമെടുത്ത് ഭാര്യയുമായി അടുക്കളയുടെ സ്ലാബിനടിയിൽ ഒളിക്കുകയായിരുന്നു.
ഷിജുവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ അക്രമികൾ വീടിന്റെ ജനാലകൾ ഒന്നൊന്നായി വെട്ടിപ്പൊളിച്ചു. മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം ഹാളിലെ വീട്ടുപകരണങ്ങളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടറും അടിച്ചുതകർത്തു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഇവർ മടങ്ങിയത്. ഭയംകാരണം പുറത്തിറങ്ങാൻ കഴിയാതിരുന്ന പ്രദേശവാസികൾ നിരവധിതവണ വിളിച്ചറിയിച്ചിട്ടും സംഭവസ്ഥലത്തു നിന്ന് കുറച്ചുമാത്രം അകലെയുള്ള തുമ്പ പൊലീസ് സ്റ്റേഷനിൽ നിന്ന് ആരും സഹായിക്കാനെത്തിയില്ല. അക്രമികൾ മടങ്ങിയ ശേഷമാണ് തുമ്പ - കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ പ്രതികളിൽ രണ്ടുപേരെ പൊലീസ് കസ്റ്റയിലെടുത്തതായി സൂചനയുണ്ട്. ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നിലോട് സ്വദേശി ചന്തുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ഇയാൾ ഒളിവിലാണ്. കഴിഞ്ഞയാഴ്ച ഇവിടെ വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു.
ക്യാപ്‌ഷൻ: അടിച്ചു തകർത്ത വീടും വാഹനവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |