നെയ്യാറ്റിൻകര: മന്ത്രവാദവും ആഭിചാരക്രിയയും നടത്തുന്നത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ പുതിയതുറയിൽ രണ്ടുപേർ കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. പുതിയതുറ കിണറുവിള സ്വദേശികളായ ക്രിസ്തുദാസ്, ആന്റണി എന്നിവരുടെ കൊലപാതകത്തിലാണ് ഒന്നാംപ്രതി പുതിയതുറ വാറുതട്ട് പുരയിടത്തിൽ സെൽവരാജ് (44), രണ്ട് മുതൽ നാല് വരെ പ്രതികളായ ആഴാങ്കൽ പുരയിടത്തിൽ ജോൺഹസ്റ്റൻ എന്ന വിനോദ് (44), വാറുതട്ട് പുരയിടത്തിൽ ആരോഗ്യദാസ് (39), അലോഷ്യസ് (39), ആറും ഏഴും പ്രതികളായ ജൂസ ബി. ദാസ്, കിണറുവിള പുരയിടത്തിൽ ബർണാഡ് (34) എന്നിവരെ നെയ്യാറ്റിൻകര അഡി. ജില്ലാ കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. കേസിലെ അഞ്ചും എട്ടും പ്രതികളായ ഫ്രാൻസിസും മേരിയും വിചാരണാവേളയിൽ മരണപ്പെട്ടിരുന്നു. ഒൻപതും പത്തും പ്രതികളെ വെറുതേവിട്ടു.
2012 ഒക്ടോബർ 27ന് രാത്രി 9.45നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ 8ാം പ്രതിയായിരുന്ന മേരിയുടെ അയൽവാസി മറിയയുടെ മകൾ സന്ധ്യ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. തുടർന്ന് മേരി പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീടിനുചുറ്റും മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയത് മറിയയുടെ ബന്ധുവായ ജോസും ക്രിസ്തുദാസും ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. മേരിയുടെ വീടിനടുത്ത് നിന്ന ജോസിനെയും ക്രിസ്തുദാസിനെയും മേരിയുടെ ബന്ധുക്കളായ പ്രതികൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ ബഹളം കേട്ടെത്തിയ അയൽവാസി ആന്റണിക്കും കുത്തേറ്റു. ക്രിസ്തുദാസ് സംഭവസ്ഥലത്തും ആന്റണി രണ്ടുദിവസത്തിനു ശേഷം ആശുപത്രിയിലുമാണ് മരിച്ചത്. പൂവാർ ഇൻസ്പെക്ടർ എസ്. അമ്മിണിക്കുട്ടനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.അജികുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |