കൊല്ലം: തൊഴിലാളികൾക്ക് റേഷൻ വാങ്ങാനായി ഫിഷിംഗ് ബോട്ടിന്റെ വീൽഹൗസിലെ ഡ്രായറിൽ സൂക്ഷിച്ചിരുന്ന 14,500 രൂപയും പവർബാങ്കും മോഷ്ടിച്ച യുവാവിനെ ശക്തികുളങ്ങര പൊലീസ് പിടികൂടി. ശക്തികുളങ്ങര മെർലിൻ വില്ലയിൽ ജോബിൻ (24) ആണ് പിടിയിലായത്.
24ന് മത്സ്യബന്ധനം കഴിഞ്ഞ് ശക്തികുളങ്ങര കല്ലുംപുറം കായിക്കര കടവിൽ കെട്ടിയിരുന്ന, ശക്തികുളങ്ങര സ്വദേശി ആന്റണിയുടെ
ഉടമസ്ഥതയിലുളള ക്യൂൻ ഒഫ് റൊസാരി ബോട്ടിലാണ് മോഷണം നടത്തിയത്. പുലർച്ചെ ജോലിക്കായി എത്തിയ തൊഴിലാളികളാണ് പണം നഷ്ടപ്പെട്ട വിവരം പൊലീസിൽ അറിയിച്ചത്. നാലു മാസം മുമ്പ് സമീപത്തെ ഐസ് പ്ലാന്റിൽ മോഷണം നടത്തി ജയിൽവാസം കഴിഞ്ഞ യുവാവാണ് പിടിയിലായത്. ഇയാളിൽ നിന്നു 10,700 രൂപയും പവർബാങ്കും കണ്ടെടുത്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. അനീഷ്, എ.എസ്.ഐമാരായ സുനിൽകുമാർ, വസന്തൻ, അനിൽകുമാർ, സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |