കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിൽ അറസ്റ്റിലായ സൈജു എം.തങ്കച്ചന്റെ ഫോണിലെ ചാറ്രുകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരളത്തിലും പുറത്തും നിരവധി ലഹരി ഇടപാടുകാരുമായി ഇയാൾ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്തി ചോദ്യംചെയ്യും.
ലഹരി ഉപയോഗിക്കുന്നതിന്റെയും ഡി.ജെ പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിലെ നിശാപ്പാർട്ടികളാണ് ഇവയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റുചെയ്ത ഇയാളെ ഇന്നലെ കോടതി മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ദുരുദ്ദേശ്യത്തോടെ യുവതികളെ പിന്തുടർന്നു, അപകടത്തിന് പ്രേരണയുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മോഡലുകളും സുഹൃത്തുക്കളും രാത്രി ആഘോഷിച്ച ഫോർട്ടു കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ, യുവതികളുടെ കാർ തടഞ്ഞുനിറുത്തി സംസാരിച്ച കുണ്ടന്നൂർ, അപകടം നടന്ന ഇടപ്പള്ളി-വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് എന്നിവിടങ്ങളിൽ സൈജുവുമായി ഇന്നലെ തെളിവെടുത്തു. വൈകിട്ടോടെയാണ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.
മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് അപകടത്തിനിടയാക്കിയത് സൈജുവാണെന്ന് അന്വേഷണസംഘം പറയുന്നു. സൈജുവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിൽ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഇതേ കുറ്റം നിലനിൽക്കില്ലെന്ന് കണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. സൈജുവിന്റെ കേസിൽ സാഹചര്യം വ്യത്യസ്തമാണെന്നും മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ മദ്യപിച്ചെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാൾ പിന്തുടർന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ നിരസിച്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഇന്റീരിയർ ഡിസൈനറായ സൈജു ഹോട്ടലുടമ റോയി വയലാട്ടിന്റെ അടുത്ത സുഹൃത്താണ്. ഡി.ജെ നടക്കുന്ന ദിവസങ്ങളിൽ സൈജു ഹോട്ടലിൽ എത്തിയിരുന്നത് മയക്കുമരുന്ന് കൈമാറാനാണോയെന്നും അന്വേഷിക്കുന്നുണ്ട്.
സൈജുവിനെ രണ്ടാം പ്രതിയാക്കും
കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സൈജു എം. തങ്കച്ചനെ രണ്ടാം പ്രതിയാക്കും. നിലവിൽ രണ്ടാംപ്രതിയായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാട്ട് മൂന്നാം പ്രതിയാകും. മറ്റുള്ള പ്രതികളുടെ സ്ഥാനവും ഇതനുസരിച്ച് മാറും. മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനാണ് ഒന്നാംപ്രതി . മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ജീവാപായത്തിന് വഴിവെച്ചുവെന്നാണ് കുറ്റം.
സ്ത്രീത്വത്തെ അപമാനിച്ചതായ 354-ാം വകുപ്പും സൈജുവിനെതിരെ ചുമത്തും. സൈജു മോഡലുകളുടെ കാറിനെ പിന്തുടാൻ ഉപയോഗിച്ച ഓഡി കാറും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കാർ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |