മലയിൻകീഴ്: പോക്സോ കേസിൽ പരാതി നൽകിയ തന്നെയും മകളെയും പ്രതിയായ രണ്ടാം ഭർത്താവിന്റെ വീട്ടിൽ കൊണ്ടുവിട്ടെന്ന് യുവതിയുടെ പരാതി. ആഗസ്റ്റ് 1ന് നടന്ന സംഭവത്തിൽ മലയിൻകീഴ് പൊലീസിനെതിരെയാണ് ആരോപണം.
വ്യോമസേനാ ഉദ്യോഗസ്ഥനായ രണ്ടാം ഭർത്താവ് തന്റെ ഏഴ് വയസുകാരിയായ മകളെ പീഡനത്തിനിരയാക്കിയെന്നാണ് മുംബയ് മലയാളികൂടിയായ യുവതി പരാതി നൽകിയത്. അമ്മയുടെയും മകളുടെയും മൊഴിയെടുത്ത പൊലീസ് അന്നു രാത്രിതന്നെ പ്രതി താമസിക്കുന്ന വീട്ടിൽ വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തങ്ങളെ കൊണ്ടുവിട്ടെന്നാണ് യുവതി പറയുന്നത്. പരാതിയെ തുടർന്ന് ചൈൽഡ് ലൈനിന്റെ സഹായത്തോടെ മൊഴിയെടുത്തശേഷം രണ്ടാം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുട്ടിയെ സർക്കാർ സംരക്ഷണയിൽ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.
രാത്രി വ്യോമസേനാ ഉദ്യോഗസ്ഥനും യുവതിയുമായി വാക്കുതർക്കം ഉണ്ടാവുകയും ഉദ്യോഗസ്ഥന് വെട്ടേൽക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റുചെയ്തു. കേസിൽ 47 ദിവസത്തിന് ശേഷമാണ് യുവതി ജയിൽ മോചിതയായത്. പരിക്കേറ്റ രണ്ടാം ഭർത്താവിനെ ആശുപത്രിയിലെ 8 ദിവസത്തെ ചികിത്സയ്ക്കുശേഷം പൊലീസ് അറസ്റ്റുചെയ്തു. റിമാൻഡിലായ ഇയാൾ 44 ദിവസം ജയിലിലായിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നാണ് യുവതിയുടെ ആരോപണം. ഇയാൾ സ്വയം പരിക്കേല്പിച്ചശേഷം വ്യാജ പരാതി നൽകുകയായിരുന്നെന്നും യുവതി ആരോപിച്ചു.
പ്രതിയായ രണ്ടാനച്ഛൻ വീട്ടിലില്ലെന്ന് ഉറപ്പുവരുത്തിശേഷം വനിതാ പൊലീസ് സുരക്ഷിതമായി ഇവരെ വീട്ടിലെത്തിക്കുകയായിരുന്നെന്നും അടുത്ത ദിവസം മജിസ്ട്രേറ്റ് മുമ്പാകെ മൊഴിനൽകാൻ വരണമെന്ന് പറഞ്ഞശേഷമാണ് ഉദ്യോഗസ്ഥ മടങ്ങിപ്പോയതെന്നും സി.ഐ സൈജു പറഞ്ഞു. ആദ്യവിവാഹത്തിൽ യുവതിക്ക് ഒരു മകൻ കൂടിയുണ്ട്. ഭർത്താവിനെതിരെ പോക്സോ കേസും ഭാര്യയ്ക്കെതിരെ വധശ്രമ കേസുമാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ജൂലായിലായിരുന്നു ഇവരുടെ വിവാഹം. ആദ്യ വിവാഹത്തിൽ ഉദ്യോഗസ്ഥന് ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |