പോത്തൻകോട്: മടവൂർപ്പാറ ഗുഹാക്ഷേത്രത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്ഥലമുടമ അജിത്കുമാർ റബർ മരങ്ങൾക്കിടയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥികളും ശ്രദ്ധയിൽപ്പെട്ടത്. സമീപത്തായി സ്ത്രീകളുടെ വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോത്തൻകോട് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആറുമാസം മുമ്പ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിള വീട്ടിൽ കനകമ്മയുടെ (68) അസ്ഥികൂടമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. കനകമ്മയുടെ ബന്ധുക്കൾ സംഭവസ്ഥലത്തുണ്ടായിരുന്ന വസ്ത്രങ്ങളും ചെരുപ്പും പഴ്സും തിരിച്ചറിഞ്ഞിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള കനകമ്മയെ കാണാനില്ലെന്നുകാട്ടി മൂന്നുമാസം കഴിഞ്ഞ് സെപ്തംബർ 28നാണ് ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അസ്ഥികൂടത്തിന്റെ കുറച്ചുഭാഗങ്ങൾകൂടി കണ്ടെത്താനുണ്ടെന്നും ഫോറൻസിക് പരിശോധനയും കാലപ്പഴക്കവും നിർണയിച്ചാൽ മാത്രമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്നും പോത്തൻകോട് എസ്.എച്ച്.ഒ ശ്യാമും എസ്.ഐ വിനോദ് വിക്രമാദിത്യാനും പറഞ്ഞു. കണ്ടെത്തിയ അസ്ഥികൂടം വിദഗ്ദ്ധ പരിശോധനയ്ക്കായി
ഫോറൻസിക് ലാബിലേക്ക് മാറ്റും. റബർതോട്ടം സ്ഥിതിചെയ്യുന്ന കുന്നിൻമുകളിലെ പാറക്കൂട്ടങ്ങൾക്കിടയിലാണ് അസ്ഥികൂടവും തലയോട്ടിയും കിടന്നിരുന്നത്. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ റബർ ടാപ്പിംഗ് നിറുത്തിവച്ചിരുന്നതായി സ്ഥലമുടമ പറഞ്ഞു. കഴിഞ്ഞ ദിവസം മുതലാണ് ടാപ്പിംഗ് ജോലികൾ പുനരാരംഭിച്ചത്. ഇതിനിടെയാണ് പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |