കൊച്ചി: കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 24 പ്രതികൾക്കെതിരെ സി.ബി.ഐ, എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം ലോക്കൽ കമ്മിറ്റി മുൻഅംഗം പീതാംബരനാണ് ഒന്നാം പ്രതി. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി.കുഞ്ഞിരാമനും പ്രതിയാണ്.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കൂടുതൽ അന്വേഷണത്തിന് അനുമതി തേടുമെന്നും ഡിസംബർ ഒന്നിന് അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ കസ്റ്റഡിക്കായി ബുധനാഴ്ച സി.ജെ.എം കോടതിയിൽ അപേക്ഷ നൽകുമെന്നും സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. 24 പ്രതികളിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. 14പേരെ കേരള പൊലീസും അഞ്ചുപേരെ സി.ബി.ഐയും. പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽകുമാർ, ഗിരിജൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, രഞ്ജിത്ത്, സുരേന്ദ്രൻ എന്നിവർക്ക് ഇരട്ടക്കൊലയിൽ നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. 9 പേർ ഗൂഢാലോചനക്കുറ്റം ചെയ്തവരാണ്. രണ്ട് പേർ തെളിവു നശിപ്പിച്ചതിനും മൂന്നുപേർ പ്രതികളുടെ അറസ്റ്റ് തടയാൻ ശ്രമച്ചതിനുമാണ് കേസിൽപ്പെട്ടത്. കെ.വി.കുഞ്ഞിരാമനും ഈ മൂന്നുപേരിൽ ഉൾപ്പെടുന്നു. കേസിൽ 300 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |