തിരുവനന്തപുരം: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോളിയൂർ കൈലിപ്പാറ കോളനിയിൽ പാച്ചൻ എന്ന പ്രകാശിനെയാണ് (23) തിരുവല്ലം പൊലീസ് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. നവംബർ 12നാണ് കോളിയൂർ സ്വദേശിയായ പെൺകുട്ടിയെ പ്രതി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയത്. തുടർന്ന് കഴക്കൂട്ടത്തു നിന്ന് ബസിൽ കട്ടപ്പനയിൽ എത്തിച്ചു. അവിടെനിന്ന് തമിഴ്നാട്ടിലെ തേനി, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രകാശിനെതിരെ കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, വധശ്രമം, കഞ്ചാവ് വില്പന ഉൾപ്പെടെ 16ഓളം കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ ഗുണ്ടാ ആക്ടും ചുമത്തും. തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, സി.പി.ഒമാരായ ഷിജു, വിനയകുമാർ, രാജീവ്, രാജീവ്കുമാർ, രമ, പ്രീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോടതി നിർദ്ദേശപ്രകാരം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |