ഹരിപ്പാട്: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മുതുകുളം തെക്ക് ലൗ ഡെയ്‌ലിൽ സ്റ്റാലിനെയാണ് (85) കഴിഞ്ഞദിവസം വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.
സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചു.
ഇന്നലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപതി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മൂത്ത മകൻ അജിയുടെയും കുടുംബത്തിന്റെയും ഒപ്പമാണ് രണ്ടുവർഷമായി സ്റ്റാലിനും ഭാര്യ ത്രേസ്യാമ്മയും താമസിച്ചിരുന്നത്.
അജി കള്ളിക്കാട് സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. ഭാര്യ ജെനി രാമപുരം ഗവ. ഹൈസ്കൂൾ അദ്ധ്യാപികയാണ്. ഇവർ ജോലിക്ക് പോകുമ്പോൾ സ്റ്റാലിനും ഭാര്യ ത്രേസ്യാമ്മയും വീട്ടിൽ ഒറ്റയ്ക്കാണ്. സ്റ്റാലിൻ മരിച്ച വിവരം മകൻ അജിയാണ് ബന്ധുക്കളെ അറിയിക്കുന്നത്. കിടപ്പുമുറിയിൽ കട്ടിലിനോട് ചേർന്ന് താഴെ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിൽ ഭാര്യ ത്രേസ്യാമ്മ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവർക്കും എൺപത് വയസോളം പ്രായമുണ്ട്. മൃതദേഹത്തിന്റെ തലയുടെ ഭാഗത്ത് രക്തക്കറയും ഉണ്ടായിയുന്നു.
സംശയം തോന്നിയ ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ത്രേസ്യാമ്മയെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇവരിപ്പോൾ ബന്ധുവീട്ടിലാണ്. സ്റ്റാലിൻ മൂന്ന് ദിവസമായി വീടിനുള്ളിൽ മരിച്ചുകിടന്നിട്ടും മകനും കുടുംബവും അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിന്റെ സഹോദരൻ ഡൊമിനിക് പറഞ്ഞു. സ്റ്റാലിനെയും ഭാര്യ ത്രേസ്യാമ്മയെയും മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
അമ്മയുമായി പിതാവ് പിണങ്ങി കിടക്കുകയാണെന്നാണ് കരുതിയിരുന്നത്. തന്റെ മകനാണ് ഇവർക്കുള്ള ഭക്ഷണം നൽകിയിരുന്നത്. ഈ മുറിയിൽ തങ്ങൾ കയറാറില്ല. ഇന്നലെ സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടതെന്നും അജി പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്ന് കനകക്കുന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |