പാലോട്: പാലോട് റേഞ്ചിലെ മണച്ചാലിൽ നടന്ന വൈഡൂര്യ ഖനനത്തെക്കുറിച്ചുള്ള അന്വേഷണം ഇഴയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ മാറ്റിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ മാസം 7നാണ് മണച്ചാലിൽ വൈഡൂര്യ ഖനനം നടന്നതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററുകൾ, 43 ടിൻ പശ, വലിയ ചുറ്റികകൾ, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകൾ, കമ്പിപ്പാര, ടാർപ്പോളിൻ ഷീറ്റുകൾ എന്നിവയും കണ്ടെത്തി. ഇവയെക്കുറിച്ചുള്ള അന്വേഷണം പാലോട് പൊലീസാണ് നടത്തുന്നത്. ഇവർക്കും സംഭവത്തിൽ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മങ്കയം ചെക്ക് പോസ്റ്റിലെ പരിശോധനയും ബ്രൈമൂറിലെ ചെക്കിംഗ് പോയിന്റും കടന്നാണ് ഖനന സംഘം മണച്ചാലയിൽ എത്തിയതെങ്കിൽ വനംവകുപ്പ് ജീവനക്കാരുടെ സഹായം ഇവർക്ക് ലഭിച്ചെന്നാണ് സംശയം ഉയരുന്നത്. ബ്രിട്ടീഷുകാർ സ്ഥാപിച്ചെന്ന് കരുതുന്ന ഒരു ശാസ്താക്ഷേത്രവും മണച്ചാലയിൽ ഉണ്ട്. ഇവിടത്തെ പൂജാരിക്ക് ബ്രൈമൂറിൽ നിന്ന് ക്ഷേത്രത്തിൽ എത്താൻ 6 കിലോമീറ്ററോളം നടക്കണം.
കൂടാതെ ഇദ്ദേഹം വനംവകുപ്പിന്റെ ക്യാമ്പ് ഷെഡിൽ എത്തി ഇവിടത്തെ രജിസ്റ്ററിൽ എഴുതി ഒപ്പിട്ടശേഷം വനംവകുപ്പ് ജീവനക്കാരന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ പൂജ ചെയ്യാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ആരും അറിയാതെ 20 ദിവസത്തോളം വനത്തിനുള്ളിൽ ഖനനം നടന്നത്. ഇതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും പാലോട് റേഞ്ച് ഓഫീസർ അറിയിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |