കോലഞ്ചേരി:കാതടപ്പിക്കുന്ന ഹോണുകളുമായി നിരത്തിൽ പായുന്നവർക്ക് മുന്നറിയിപ്പുമായി ഓപ്പറേഷൻ ഡെസിബെൽ തുടരുന്നു. റോഡുകളിലെയും പൊതു ഇടങ്ങളിലെയും ശബ്ദമലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചത്. ബസ് സ്റ്റാൻഡുകൾ, ടോൾപ്ലാസകൾ, പ്രധാന ജംഗ്ഷനുകൾ, ട്രാഫിക് സിഗ്നൽ പോയിന്റുകൾ, സ്കൂൾ, കോടതി, ആശുപത്രി പരിസരങ്ങൾ, തിരക്കേറിയ ഭാഗങ്ങൾ, നഗരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. അനവസരങ്ങളിലും മാനദണ്ഡങ്ങൾ മറികടന്നും ആംബുലൻസുകൾ അമിതമായി ഹോണുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാവൂർ ആർ.ടി ഓഫീസിനു കീഴിൽ നടന്ന പരിശോധനയിൽ ഇതുവരെ ഇരുന്നൂറോളം വാഹനങ്ങൾ പരിശോധിച്ചു. 75 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്ത എല്ലാ വാഹനങ്ങളിൽ നിന്നും എയർഹോണുകൾ നീക്കം ചെയ്തതിനു ശേഷമാണ് വിട്ടയച്ചത്. പ്രധാനമായും ടൂറിസ്റ്റ് ബസുകൾ, സ്റ്റേജ് ക്യാരിയേജ് ബസുകൾ, ടിപ്പറുകൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലെൻസർ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങൾ, അന്യസംസ്ഥാന ചരക്കുവാഹനങ്ങൾ, വലിയ യാത്രാവാഹനങ്ങൾ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിശ്ചിത സമയപരിധിക്ക് ശേഷവും പിഴതുക അടയ്ക്കാത്ത വാഹനങ്ങൾക്കെതിരെ കോടതി നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധന ഈയാഴ്ചയും തുടരും. പരിശോധനയ്ക്ക് എം.വി.ഐമാരായ എൻ.കെ. ദീപു, ടി.എക്സ്. ജോഷി, എ.എം.വി.ഐമാരായ കെ.എം. അസൈനാർ, എസ്.ഷിബു, ജസ്റ്റിൻ ഡേവിസ്, സത്യൻ തുടങ്ങിയർ നേതൃത്വം നൽകി.
ഹോൺ അപകടകാരി
കൂടുതൽ സമയം നിരത്തിൽ ചിലവഴിക്കുന്ന ബസ്, ഓട്ടോ ഡ്രൈവർമാരിൽ അറുപതു ശതമാനത്തിനും കേൾവിത്തകരാറുണ്ടെന്നാണ് ഐ.എം.എ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. വികസിത രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനൊഴിച്ച് ഹോൺ മുഴക്കുന്നത് അപരിഷ്കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവർമാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്പോൾ ഇവിടെ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ്. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ശബ്ദ പരിധി പാലിക്കാത്ത എയർ ഹോണുകൾ ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്കു വരെ ആരോഗ്യത്തിന് ഹാനികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |