ആലുവ: മോഫിയ പർവീണിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലടക്കുകയെന്ന ഗൂഢഉദ്ദേശത്തോടെയാണ് റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായി എഴുതി ചേർത്തതെന്ന് ആരോപണം.
പ്രതികളിൽ കെ.എസ്.യു താലൂക്ക് പ്രസിഡന്റ് അൽ അമീൻ അഷറഫിനും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴിക്കുമെതിരെ സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കേസുകൾ മാത്രമാണുള്ളത്. കൊവിഡ് മാനദണ്ഡം ലംഘിച്ച കേസുകളാണിത്. ഇതുവരെ മറ്റ് ക്രിമിനൽ കേസുകളിലൊന്നും ഇരുവരും ഉൾപ്പെട്ടിട്ടില്ല. യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ. നജീബിനെതിരെ 12 ഓളം കേസുകളുണ്ട്. ഭൂരിഭാഗവും സംഘടനയുമായി ബന്ധപ്പെട്ടവയാണ്. നിരോധിത പുകയില ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിച്ച കേസിലും പ്രതിയായിട്ടുണ്ട്. എന്നാൽ ഇതും തീവ്രവാദത്തിന്റെ പരിധിയിൽപ്പെടാത്ത കേസുകളാണ്.
മോഫിയ വിഷയത്തിൽ ആലുവയിൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഡി.ഐ.ജിയുടെ വാഹനം തടഞ്ഞ് മുൻവശത്തെ ഫ്ളാഗ് പോസ്റ്റ് കേടുവരുത്തിയതാണ് ഇവയിലൊന്ന്. ഇതാണ് തീവ്രവാദ കേസ് എന്ന നിലയിലായത്.
സമഗ്ര അന്വേഷണം വേണമെന്ന് എം.എൽ.എ
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വൈരാഗ്യ ബുദ്ധിയോടെ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തിൽ സസ്പെൻഷനിൽ ഒതുക്കാതെ സമഗ്ര അന്വേഷണം നടത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇത് നിസാരമായി കാണാനാകില്ല. മേലിൽ വ്യക്തമായ തെളിവുകളില്ലാതെ കുറ്റം ചുമത്തരുത്. റിമാൻഡ് റിപ്പോർട്ടിൽ എന്തെഴുതിയാലും കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |