#കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു
#16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി
ആലപ്പുഴ: അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. നീലമ്പേരൂർ ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിൽ കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനെയാണ് (46) ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജ് പി.എൻ. സീത ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തവും അതിക്രമിച്ച് കയറിയതിന് ഒരുമാസം കഠിന തടവും അനുഭവിക്കണം. ഇതിന് പുറമേ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകൻ ഓമനക്കുട്ടൻ, രണ്ടാം സാക്ഷി പ്രതിയുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭർത്തൃസഹോദരൻ കുട്ടപ്പൻ എന്നിവർക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. ഒന്നാം സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത്. 2004 മേയ് 10ന് ആയിരുന്നു സംഭവം. സംഭവ ദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി അശ്ളീല ചുവയോടെ സംസാരിച്ചപ്പോൾ എതിർത്തു. ഇതോടെ പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി. ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കൈനടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും നാല് തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |