വെള്ളമുണ്ട: പ്രമാദമായ കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ അന്വേഷണോദ്യോഗസ്ഥനായ അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ പൂർത്തിയായി.
കേസിലെ 72 സാക്ഷികളിൽ 45 പേരെയാണ് വിസ്തരിച്ചത്. ഇനി പ്രതിയെ ചോദ്യംചെയ്ത് പ്രതിഭാഗം തെളിവ് ഹാജരാക്കി വാദം പൂർത്തിയായാൽ വിധിപറയും. ജനുവരി അവസാനത്തോടെ വിധി പ്രസ്താവമുണ്ടാകുമെന്നാണ് കരുതുന്നത്.
കെ.എം.ദേവസ്യ നിലവിൽ ആലത്തൂർ ഡിവൈ.എസ്.പിയാണ്.
കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ സാക്ഷി വിചാരണ തുടങ്ങിയത്. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവും ഹാജരായി. പ്രതി വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2018 ജൂലായ് ആറിനാണ് നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസ് കെ.എം.ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ താമസിക്കുന്ന കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊലചെയ്തതെന്നും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ പിന്തുടർന്നുള്ള സൈബർ അന്വേഷണവും ശാസ്ത്രീയപരിശോധനകളുമാണ് പ്രതിയെ വലയിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |