കൊച്ചി: ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തും. കൂട്ടാളികൾ പിടിയിലായാൽ ഒളിവിൽപോകും. കേസിൽ കുറ്റപത്രം നൽകിയെന്ന് ഉറപ്പായാൽ കീഴടങ്ങി ജാമ്യത്തിലിറങ്ങും. കേരളത്തിലേയ്ക്ക് നിർബാധം കഞ്ചാവ് കടത്തിയിരുന്ന ഇടനിലക്കാരന്റെ പതിവുപദ്ധതി എക്സൈസ് ക്രൈംബ്രാഞ്ച് പൊളിച്ചതോടെ അകത്തായത് ആന്ധ്രയിലെ മലയാളിയായ കഞ്ചാവ് മൊത്തക്കച്ചവടക്കാരൻ.
കുമളിയിൽ 20 കിലോഗ്രാം കഞ്ചാവും ഒരുകിലോഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയായ കേസിലാണ് ട്വിസ്റ്റ്. ഇൗ കേസുമായി ബന്ധപ്പെട്ട തുടരന്വേഷത്തിലാണ് ഉടുമ്പൻചോല സ്വദേശികളായ ടോമി അലക്സ് (കൗസല്യ ടോമി 52), ഷാജി (കെണിയൻ ഷാജി 54) എന്നിവർ അറസ്റ്റിലായത്. പത്തിലധികം കേസുകളിലെ പ്രതിയാണ് ടോമി. ആന്ധ്ര നരസിപ്പട്ടണത്ത് കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് ഷാജി. ഇയാൾ ആദ്യമായാണ് പിടിയിലാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുപതു കഞ്ചാവുമായി റെനി, പ്രതീപ്, മഹേഷ് എന്നിവരെ കുമളി ചെക്ക്പോസ്റ്റിൽ എക്സൈസ് പിടികൂടിയത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്തി. കൂട്ടാളിയേയും കഞ്ചാവ് നൽകിയ ആളെയും കണ്ടെത്താനായില്ല. ലുക്ക്ഔട്ട് നോട്ടീസ് ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുപേരെയും കുട്ടാളിയെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. പതിവുപോലെ ടോമി കോടതിയിൽ കീഴടങ്ങി. ആന്ധ്രാബന്ധമുള്ള കേസ് ഇതിനോടകം എക്സൈസ് ക്രൈംബ്രാഞ്ചിൽ എത്തിയിരുന്നു. തുടരന്വേഷണത്തിന് അനുമതി വാങ്ങിയ ക്രൈംബ്രാഞ്ച് ടോമിക്ക് ജാമ്യം നൽകരുതെന്ന് കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് ടോമിയുടെ പ്ലാനിംഗ് പൊളിഞ്ഞത്. കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യംചെയ്യലിൽ ടോമി ഷാജിയെക്കുറിച്ച് വെളിപ്പെടുത്തി. ഷാജിയുടെ അറസ്റ്റോടെ കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ കുടുതുതൽ വിവരങ്ങൾ എക്സൈസിന് പുറത്തുകൊണ്ടുവരാനായി.
കടത്ത് 500 കിലോവരെ
15 വർഷം മുമ്പ് ഇടുക്കിയിൽനിന്ന് ആന്ധ്രയിലെത്തിയ ഷാജി ഇവിടെ കഞ്ചാവ് കൃഷിക്കാരുമായി ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു. മലയാളികൾക്കടക്കം പ്രതിദിനം 100 മുതൽ 500 കിലോഗ്രാം കഞ്ചാവ് കൈമാറിയിട്ടുണ്ടെന്ന് ഷാജി മൊഴി നൽകിയിട്ടുണ്ട്. ഷാജി നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് പണംനൽകിയാലേ കഞ്ചാവ് കൈമാറുകയുള്ളു. ടോമിയുടെ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. ആന്ധ്രയിൽനിന്ന് ബസിൽ കമ്പത്തെത്തിച്ച് പിന്നീട് കാറിൽ കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ടോമിയുടെ കൂട്ടാളികളെ എക്സൈസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |