കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് നടന്ന മദ്യ സൽക്കാരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മഠത്തിൽവീട്ടിൽ ഹരികൃഷ്ണൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽസുഹൃത്ത് പുതുപ്പള്ളി സ്നേഹജാലം കോളനിയിൽ ജോമോനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് : ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ജോമോന്റെ ഭാര്യവീട്ടിലായിരുന്നു സംഭവം. തന്റെ വിവാഹ വാർഷികം ആഘോഷിയ്ക്കാൻ പന്ത്രണ്ട് സുഹ്യത്തുക്കളെ ജോമോൻ ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അമിത മദ്യപാനത്തെ ഭാര്യ സോഫിയയും ഭാര്യാ മാതാവ് സ്മിതാ ജോസും ചോദ്യം ചെയ്തതോടെ ഇരുവരേയും ജോമോൻ മർദ്ദിച്ചു.
മർദ്ദനമേറ്റ് സ്മിതാ ജോസ് കുഴഞ്ഞ് വീണതോടെ ജോമോന്റെ സുഹ്യത്തുക്കൾ രാത്രി പത്തരയോടെ ആബുലൻസ് വരുത്തി ഇവരേയും സോഫിയയേയും കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മദ്യപാനത്തിനിടെ ഹരികൃഷ്ണൻ ഇത് ചോദ്യം ചെയ്തതാണ് ജോമോനെ പ്രകോപിപ്പിച്ചത്.പതിനൊന്നര മണിയോടെ നടന്ന വാക്കുതർക്കത്തിനൊടുവിൽ ഹരികൃഷ്ണനെ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.
ഉടൻ തന്നെ മറ്റ് സുഹ്യത്തുകൾ ചേർന്ന് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.ഇരുവരും സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരുമാണ്. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസുൾപ്പെടെ ജോമോൻ മൂന്ന് ക്രിമിനൽ കേസുകളിലും ഹരികൃഷ്ണൻ നാല് ക്രിമിനൽ കേസുകളിലും പ്രതിയാണ്. അവിവാഹിതനാണ് ഹരികൃഷ്ണൻ. ജോമോനെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |