കിളിമാനൂർ: ക്രിസ്മസ് ആഘോഷത്തിനിടെ മുൻവൈരാഗ്യത്തിന്റെ പേരിൽ വെള്ളല്ലൂർ ഊന്നൻകല്ലിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വീട്ടമ്മയടക്കം നിരവധിപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് പലതവണ ഏറ്റമുട്ടലുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 യുവാക്കളെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഊന്നൻകല്ല് അഫ്സൽ മൻസിലിൽ അച്ചു എന്ന അഫ്സൽ(19),
കിളിമാനൂർ പുതിയകാവ് നെല്ലിക്കാട്ടിൽ വീട്ടിൽ സൂരജ് ( 22), വെള്ളല്ലൂർ മാടപ്പാട് മലവിള അഭിമന്ദിരത്തിൽ അഭിറാം (19), പഴയകുന്നുമ്മേൽ പുതിയകാവ് ഇടുപടിക്കൽ വീട്ടിൽ നജീബ് (22), പോങ്ങനാട് ആലത്തുകാവ് പ്രസന്നഭവനിൽ സജീഷ് (26), ഊന്നൻകല്ല് എൻ.എസ് മന്ദിരത്തിൽ സൂരജ് (41), തെക്കതിൽവീട്ടിൽ ലാലു (41), അത്തംവീട്ടിൽ അഭിമന്യു (25), രാലൂർക്കാവ് വിളയിൽവീട്ടിൽ കക്കുടു എന്ന ശ്യാം (26), ഊന്നൻകല്ല് അത്തം നിവാസിൽ ലല്ലു എന്ന ആകാശ് (28), അര്യാഭവനിൽ വാവ എന്ന അരുൺ (20), സുനിത ഭവനിൽ വിഷ്ണു (30) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ഊന്നംകല്ല് വിശ്വംഭരനഗർ സ്വദേശിയായ അഫ്സലും സുഹൃത്തുക്കളായ മൂന്നുപേരും അഫ്സലിന്റെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സൂരജിനെ ഒരുവർഷം മുമ്പ് ആക്രമിച്ച വിഷ്ണു, നിധീഷ് എന്നിവർ ഈ സമയം വീടിന് മുന്നിലൂടെ ബൈക്കിൽ പോയി. ഇവരെ തടഞ്ഞുനിറുത്തിയ അഫ്സലും സുഹൃത്തുക്കളും വിഷ്ണുവിനെ മർദ്ദിച്ചു. തുടർന്ന് വിഷ്ണുവിന്റെ കൂട്ടുകാർ സംഘടിച്ചെത്തി അഫ്സലിനെയും മാതാവിനെയും വീട്ടിൽക്കയറി ആക്രമിച്ചു. അഫ്സലിന്റെ കൂടുതൽ സുഹൃത്തുക്കളും സ്ഥലത്തെത്തിയതോടെ കൂട്ടയടിയായി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്. ഇരുകൂട്ടരുടേയും പരാതികളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് സംഭവത്തിൽ ഉൾപ്പെട്ട 12 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |