തൃശൂർ: ട്രെയിനിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ അയ്യപ്പഭക്തരുടെ വേഷത്തിലെത്തിയാണ് മൂന്ന് കോടിയോളം വിലവരുന്ന 2.9 കിലോഗ്രാം എം.ഡി.എം.എയുമായെത്തിയ പ്രതികളെ ആലുവയിൽ കുടുക്കിയത്. പ്രതികൾ ലഹരി ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ഇവരെ നിരീക്ഷിച്ചു വരുന്നതിനിടെ ലഹരിയുമായി ട്രെയിനിൽ വരുന്ന വിവരം തൃശൂർ എക്സൈസ് ഇന്റലിജന്റ്സിന് ലഭിച്ചു. മംഗള- ലക്ഷദ്വീപ് എക്സ്പ്രസിന്റെ സ്ളീപ്പർ കോച്ചിലായിരുന്നു പ്രതികൾ. മയക്കുമരുന്ന് അടങ്ങിയ ബാഗ് മറ്റൊരിടത്തായിരുന്നു. ആലുവയെത്തിയപ്പോൾ ബാഗുമായി പ്ളാറ്റ്ഫോമിൽ ഇറങ്ങിയ ഉടനെ ആലുവ എക്സൈസ് സംഘത്തിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പിടിയിലായ സംഘത്തിൽ നിന്ന് ഡൽഹി ഫരീദാബാദിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു.
സംശയം തോന്നാതിരിക്കാൻ ജ്യൂസ് പാക്കറ്റിന്റെ അടിഭാഗം തുറന്ന് ജ്യൂസ് കളഞ്ഞശേഷം അതിലും പാനിപ്പൂരി പായ്ക്കറ്റിൽ കവറുകളിലാക്കിയ നിലയിലുമായിരുന്നു എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. തൃശൂർ, എറണാകുളം ജില്ലകളിൽ വിതരണത്തിനെത്തിച്ചതാണിതെന്നാണ് വിവരം. പിടിയിലായ കൊടുങ്ങല്ലൂർ തിരുവള്ളൂർ സൈനുലാബുദീൻ (23), കൊടുങ്ങല്ലൂർ ടി.കെ.എസ്. പുരം കളപ്പുരയ്ക്കൽ രാഹുൽ സുഭാഷ് (27) എന്നിവർ ലഹരിക്കടത്ത് മാഫിയകളുടെ കണ്ണികളാണെന്നാണ് സംശയിക്കുന്നത്. ലഹരിക്കടത്തിന് പിന്നിൽ വൻമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യസ്ഥലങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും വ്യാപക പ്രചാരണം നൽകി പുതുവർഷ ഡി.ജെ പാർട്ടികൾ നടക്കുന്നുണ്ട്. ഇത് ലക്ഷ്യമിട്ടായിരുന്നു ലഹരിക്കടത്തെന്ന് എക്സൈസ് പറഞ്ഞു. ഡി.ജെ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന എം.ഡി.എം.എയ്ക്ക് ആഘോഷ സമയങ്ങളിൽ വൻ ഡിമാൻഡുണ്ട്. കോടികൾ വിലവരുന്ന ലഹരി വസ്തുക്കൾ കേരളത്തിലെത്തിക്കാനുള്ള പണത്തിന്റെ സ്രോതസും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |