കൊച്ചി: എട്ട് കൊലപാതകങ്ങൾ, 10ലധികം കവർച്ച... 2003 മുതൽ 2006 വരെ ജനത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ റിപ്പർ ജയാനന്ദൻ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് ഒരു സാരി മോഷ്ടിച്ച് പിടിക്കപ്പെട്ടതോടെ. തൃശൂർ മാളയിൽ താമസിക്കുമ്പോഴാണ് സംഭവം. അയൽവാസിയുടെ വീട്ടിൽ അയയിൽ ഉണങ്ങാനിട്ട സാരി മോഷ്ടിച്ച് ജയാനന്ദൻ ഭാര്യയ്ക്ക് സമ്മാനമായി നൽകി. ഭാര്യ ഈ സാരിയുടുത്ത് അയൽവീട്ടിലെ വിവാഹ വിരുന്നിൽ പങ്കെടുത്തപ്പോൾ യഥാർത്ഥ ഉടമ സാരി തിരിച്ചറിഞ്ഞു. അതോടെ ജയാനന്ദനും ഭാര്യയും കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റി. എന്നാൽ ജയാനന്ദൻ മോഷണം അവസാനിപ്പിച്ചില്ല. അയൽവീട്ടിലെ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച് വീണ്ടും പിടിക്കപ്പെട്ടു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതോടെ എറണാകുളത്തും തൃശൂരുമായി കവർച്ച പതിവാക്കി.
കൊലപാതക പരമ്പര
2003ൽ തൃശൂരിൽ മാള സ്വദേശി ജോസിനെ കൊലപ്പെടുത്തിയാണ് കൊലപാതക പരമ്പരയ്ക്ക് ജയാനന്ദൻ തുടക്കമിടുന്നത്. കവർച്ചയ്‌ക്കിടെ ഇരുമ്പുപാരയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
2004 മാർച്ചിൽ മാളയിൽ തന്നെ ഇരട്ടക്കൊലപാതകം. തലക്കടിയേറ്റ് കൊല്ലപ്പെട്ടത് നബീസയും (51) മരുമകൾ ഫൗസിയയും (23). 32 പവൻ കവർന്നു.
2004 ഒക്‌ടോബറിൽ തൃശൂർ മതിലകത്ത് കളപ്പുര സഹദേവൻ, ഭാര്യ നിർമ്മല എന്നിവരെ കൊലപ്പെടുത്തി 11 പവൻ കവർന്നു.
2005 മേയിൽ വടക്കേക്കരയിൽ ഏലിക്കുട്ടി എന്ന വൃദ്ധയെ മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തി.
2005ൽ പറവൂരിൽ ബിവറേജസ് ജീവനക്കാരനായ സുഭാഷിനെ കൊലപ്പെടുത്തി.
പുത്തൻവേലിക്കര ബേബി വധക്കേസിൽ പിടിക്കപ്പെട്ടു. സംഭവത്തിൽ ആദ്യം സംശയിക്കപ്പെട്ട തുരുത്തിപ്പുറം സ്വദേശിയിൽ നിന്ന് ലഭിച്ച സൂചന ജയാനന്ദനിലേക്ക് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |