സുൽത്താൻ ബത്തേരി: തോട്ടം മേഖലകളിൽ ബാലവേല ചെയ്യിക്കുന്ന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്കൂളുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി കോളനികളിൽ നടത്തിയ സർവ്വേയിലാണ് കുട്ടികളെകൊണ്ട് ജോലിചെയ്യിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് കർശന നടപടി സ്വീകരിക്കാൻ തയ്യാറായത്.
സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലെ മുഴുവൻ കുട്ടികളെയും സ്കൂളുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ ഭാഗമായി നഗരസഭ അധികൃതർ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വയനാട് ഡയറ്റ്, ബി.ആർ.സി, ട്രൈബൽ വകുപ്പ്, പൊലീസ് എന്നിവർ സംയുക്തമായി കോളനി സന്ദർശനം നടത്തിയത്. കാപ്പി, കുരുമുളക്, അടക്ക എന്നിവയുടെ വിളവെടുപ്പ് സീസണായതോടെ കുട്ടികൾ സ്കൂളിൽ വരാതിരിക്കുന്നതിന് കാരണം അപകടകരമായ ഈ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നതിനായി പോകുന്നതുകൊണ്ടാണെന്ന് കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇവരെകൊണ്ട് ജോലിയെടുപ്പിക്കുന്നവരുടെ പേരിലും തോട്ടം ഉടമയുടെ പേരിലും ബാലവേല നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
അപകടകരമായ ഈ തൊഴിലിലേക്ക് കുട്ടികളെ ആകർഷിക്കുന്നത് സാമ്പത്തിക ലാഭമാണ്. അടക്ക പറിക്കുന്നതിനുള്ള കൂലി കയറുന്ന കമുകിന്റെ എണ്ണമനുസരിച്ചാണ്. കൊച്ചു കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് വലിയ ഉയരമുള്ള കമുകിന്റെ മുകളിലും കയറുന്നു. പലപ്പോഴും അപകടം സംഭവിക്കാറുണ്ടങ്കിലും ഇത് പുറത്തറിയിക്കാതിരിക്കുകയാണ് ചെയ്യുന്നത്.
ഡ്രോപ് ഔട്ട് പദ്ധതിയുടെ ഭാഗമായി ആർമാട്, വെള്ളാഴികുഴി, പാമ്പ്രമൂല, താത്തൂർ തുടങ്ങിയ കോളനികളിൽ നടത്തിയ സന്ദർശനത്തിൽ തന്നെ നിരവധി കുട്ടികൾ സ്കൂളുകളിൽ പോകാതെ ബാലവേലയിലേർപ്പെട്ടുവരുന്നതായി കണ്ടെത്തി. ഗോത്രവർഗ്ഗകുട്ടികളെയാണ് കൂടുതലും ജോലി ചെയ്യിക്കുന്നതിനായി കൊണ്ടുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |