ചെറുപുഴ: മരിച്ച സഹോദരിയുടെ പേരിലുള്ള സ്വത്ത് എഴുതിക്കൊടുക്കാൻ വിസമ്മതിച്ചതിന് 93കാരിയായ മാതമംഗലം പേരൂലിലെ പലേരിവീട്ടിൽ മീനാക്ഷിയമ്മയെ മർദ്ദിച്ച് അവശയാക്കിയ സംഭവത്തിൽ മൂന്നു പെൺമക്കൾ കൂടി അറസ്റ്റിൽ. എരമത്ത് താമസിക്കുന്ന പി.സൗദാമിനി, പി.അമ്മിണി, പി.പത്മിനി എന്നിവരെയാണ് പെരിങ്ങോം എസ്.ഐ. പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത് . കേസിൽ നേരത്തെ അറസ്റ്റിലായ മകൻ പി.രവീന്ദ്രൻ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രവീന്ദ്രന്റെ അറസ്റ്റോടെ ഒളിവിൽ പോയ മൂന്ന് പെൺമക്കളും തലശേരി സെഷൻസ് കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുകയായിരുന്നു. എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ഇവർക്ക് കോടതി മുൻകൂർ ജാമ്യം നൽകിയത്.
ഇക്കഴിഞ്ഞ ഡിസംബർ പതിനാലിന് വൈകുന്നേരം മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുമക്കളുടെ മാതാവായ മീനാക്ഷിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയമകൻ മോഹനന്റെ പേരൂലിലെ വീട്ടിലാണ് മീനാക്ഷിയമ്മ താമസിക്കുന്നത്.മരിച്ച മകളുടെ പേരിലുണ്ടായിരുന്ന 25 സെന്റ് സ്ഥലം വീതിച്ചുനൽകാത്തതിന്റെ വിരോധത്തിൽ മകൻ മോഹനൻ വീട്ടിലില്ലാതിരുന്ന സമയത്ത് നാലുമക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി മാതാവിനെ മർദ്ദിക്കുകയും കൊണ്ടുവന്ന പേപ്പറുകളിൽ ബലമായി ഒപ്പുവെപ്പിക്കുവാൻ ശ്രമിച്ചുവെന്നുമാണ് പോലീസിൽ നൽകിയ പരാതി. മർദ്ദനത്തിൽ പരിക്കേറ്റ മീനാക്ഷിയമ്മ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |