തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരിപ്പള്ളിയിൽ അച്ഛനെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടി.കുടപ്പനക്കുന്ന് പാതിരിപ്പള്ളി പാറവിള വീട്ടിൽ ബിനു എന്നു വിളിക്കുന്ന പ്രമോദ് (27), ഇയാളുടെ സഹോദരനായ ദീപു എന്ന പ്രദീപ് (28), വട്ടിയൂർക്കാവ് മണികണ്ഠശ്വരം കാവിൻപുറം ചന്ദ്രാ ഭവനിൽ ചിക്കു എന്ന വിശാഖ് (27) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ആന്റീ ഗുണ്ടാ സ്‌ക്വാഡിന്റെ സഹായത്തോടെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി പത്തരയ്ക്ക് പാതിരിപ്പള്ളി ഇളയമ്പള്ളിക്കോണം സ്വദേശിയായ ബാബുരാജിനെയും മക്കളായ ജയരാജ്, അരുൺകുമാർ എന്നിവരെയും മൂന്നംഗ അക്രമിസംഘം വെട്ടുകത്തികൊണ്ട് തലയിലും ദേഹത്തും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ബാബുരാജിന്റെ വീടിനു സമീപത്തിരുന്ന് പ്രതികൾ മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ഡി.സി.പി അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം എ.സി.പി നാർക്കോട്ടിക് സെൽ ഷീൻ തറയിൽ, എ.സി.പി കന്റോൺമെന്റ് ദിനരാജ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും പേരൂർക്കട പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു. പേരൂർക്കട എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ മാരായ സന്ദീപ്, ജയകുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ യശോധരൻ, അരുൺകുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |