നെടുമങ്ങാട്: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളിയ കേസിൽ പ്രതികൾ പിടിയിലായി. അരുവിക്കര അഴിക്കോട് കൈലയം നൂറ മൻസിലിൽ അബ്ദുൾ മാലിക്കിനെ ആക്രമിച്ച കേസിലെ പ്രതികളായ പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുൽഫ (42), നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുനീർ (39), നെടുമങ്ങാട് പത്താംകല്ല് ഫാത്തിമ മൻസിലിൽ അയൂബ് (43), അരുവിക്കര ഇരുമ്പ കുന്നത്ത്നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ഷാജഹാൻ (56) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 7 ന് അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജംഗ്ഷനിലെ ചിക്കൻ സ്റ്റാളിലെ പാർട്ട് ടൈം ജോലിക്കാരനുമായ അബ്ദുൾ മാലിക്കിനെ കടയിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സുൽഫിയും സുനീറും മണ്ടക്കുഴി ജംഗ്ഷനിൽ നടത്തിയിരുന്ന ഫർണിച്ചർ ഷോപ്പും തണ്ണിമത്തൻ വില്പന കേന്ദ്രവും അടിച്ചു തകർത്തത് അബ്ദുൾ മാലിക്ക് കൂടി ചേർന്നാണെന്ന് തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപോയത്.
മാലിക്കിന്റെ കരച്ചിൽ വഴിയാത്രക്കാർ ശ്രദ്ധിക്കുന്നത് മനസ്സിലാക്കി സത്രംമുക്കിന് സമീപം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മാലിക്കിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |