പാലോട് : ആദിവാസി പെൺകുട്ടികളെ ചൂഷണത്തിന് വിധേയമാക്കുന്ന ലഹരി മാഫിയയെ ചോദ്യം ചെയ്ത ആദിവാസി വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി തല്ലിച്ചതച്ചു. പെരിങ്ങമ്മല മുത്തിപ്പാറ ആദിവാസി ഊരിൽ വഴിയരികത്ത് വീട്ടിൽ ശോഭനയാണ് (39) ക്രൂര മർദ്ദനത്തെ തുടർന്ന് എണീറ്റു നില്ക്കാൻ പോലും ശേഷിയില്ലാതെ പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കുടുംബാംഗങ്ങൾ ഇല്ലാത്തസമയത്ത് വീട്ടിൽ കയറി വന്ന അക്രമിസംഘം തലമുടിയിൽ ചുറ്റിപ്പിടിച്ച് ചുമരിൽ ഇടിക്കുകയും അടിവയറ്റിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിലത്തു വീണിട്ടും മർദ്ദനം തുടർന്നു. നിലവിളി കേട്ട് ശോഭനയുടെ മാതാവ് ഓടിയെത്തി ഒച്ചവച്ചതോടെ നാട്ടുകാർ എത്തിയതിനാൽ അക്രമികൾ സ്ഥലം വിട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശോഭനയെ കഴിഞ്ഞ ദിവസമാണ് പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദിവാസികൾ മാത്രം തിങ്ങിപ്പാർക്കുന്ന മുത്തിപ്പാറ കോളനിയിൽ ആര്യനാട് സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ ലഹരി മരുന്ന് വില്പനയും പുരുഷന്മാർ ഇല്ലാത്ത വീടുകളിലെ സ്ത്രീകളെയും പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതും പതിവായിരുന്നു. ഇയാൾ ആദിവാസി വിഭാഗത്തിൽപ്പെടുന്ന ആളല്ല. കൂട്ടാളികളുമായി ചേർന്ന് ഇരുളിന്റെ മറവിൽ ആദിവാസികളുടെ വീടുകളിൽ നുഴഞ്ഞു കയറി പീഡനം പതിവാണെന്ന് ഐ.ടി.ഡി.പി ജീവനക്കാർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികൾ വരെ ഇവരെ പേടിച്ചാണ് കഴിയുന്നത്. ആദിവാസി വിഭാഗത്തിലെ ചില യുവാക്കൾക്ക് കഞ്ചാവും മദ്യവും നൽകിയാണ് സംഘം ആദിവാസി കോളനിയിൽ തമ്പടിച്ചിരിക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ലഹരിക്ക് അടിമകളാക്കി ചൂഷണം ചെയ്യുന്നത് ഇവിടെ തുടർക്കഥയാണ്. പ്ലസ് ടു വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളാണ് ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ ഇവിടെ ആത്മഹത്യ ചെയ്തത്. രണ്ടു കേസിലും ലഹരി മാഫിയയിൽ കണ്ണികളായ യുവാക്കൾ അറസ്റ്റിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ ആദിവാസി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |