കൊച്ചി: തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ഹർജി ഹൈക്കോടതി ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ മാറ്റി. മർദ്ദനമേറ്റ ഉറുകുന്ന് സ്വദേശി കെ. രാജീവ് നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ പരാതിക്കാരന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലടക്കം വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സ്റ്റേറ്റ്മെന്റ് നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് മാറ്റിയത്. ഒരു ബന്ധു ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി നൽകാൻ കഴിഞ്ഞവർഷം ഫെബ്രുവരി മൂന്നിന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് രാജീവിന് മർദ്ദനമേറ്റത്. പരാതി നൽകിയതിന് രസീതുചോദിച്ച തന്നെ സി.ഐ വിശ്വംഭരൻ വിലങ്ങിട്ടു പൂട്ടി മർദ്ദിച്ചെന്നാണ് ആരോപണം. പിന്നീട് ഇയാളെ വിട്ടയച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന കുറ്റംചുമത്തി അടുത്തദിവസം എസ്.ഐ ശാലുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഡിവൈ.എസ്.പി അന്വേഷണം നടത്തി സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |