കൊച്ചി: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജാണ് (40) പിടിയിലായത്. കലൂരിലെ ലോൺ ഇടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് പ്രതി. ആലുവ സ്വദേശിനിയുടെ പരാതിയിൽ കടവന്ത്ര പൊലീസാണ് അറസ്റ്റുചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ വർഷമാണ് സെൽവരാജ് കലൂരിൽ സ്ഥാപനം ആരംഭിച്ചത്. ഇവിടുത്തെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ യുവതി. പ്രണയം നടിച്ച് കഴിഞ്ഞവർഷം ജൂണിൽ സെൽവരാജ് യുവതിയെ ആദ്യം സ്ഥാപനത്തിൽ വച്ച് പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് ക്ലസ്റ്റർ മീറ്റിംഗെന്ന വ്യാജേന വയനാട്ടിലടക്കം എത്തിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കി. ദൃശ്യങ്ങൾകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പ്രകൃതിവിരുദ്ധപീഡനം. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി മറ്റൊരാളുമായി വിവാഹിതയായി. തുടർന്ന് ചിത്രങ്ങൾ പുറത്തുവിടുമെന്നും പണം നൽകണമെന്നും സെൽവരാജ് ആവശ്യപ്പെട്ടു. പണത്തിന് പകരണം സ്വർണം നൽകിയെങ്കിലും ഭീഷണി തുടർന്നു. ഇതോടെ യുവതി എറണാകുളം റൂറൽ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. തുടരന്വേഷണത്തിന് പരാതി കടവന്ത്ര പൊലീസിലേക്ക് കൈമാറി. ഈ അന്വേഷണത്തിൽ സെൽവരാജിനെ കലൂരിലെ ഓഫീസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കടവന്ത്ര എസ്.എച്ച്.ഒ എം അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ മിഥുൻ, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒ ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |