കൊല്ലം: യുവതിയായ വീട്ടമ്മയെ കിടപ്പു മുറിയിൽ വച്ച് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. പളളിമൺ ശാലൂ ഭവനിൽ ഷൈജൂഖാൻ (46) ആണ് പിടിയിലായത്.
ഇയാളും ഭാര്യ ജാസ്മിയും രണ്ടു കുട്ടികളുമായി വെളിച്ചിക്കാലയുളള ഷെമീർ മൻസിലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക വിഷയങ്ങളെ സംബന്ധിച്ച് ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജാസ്മിയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മക്കളെ ഉറക്ക ഗുളിക കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷമാണ് കടുംകൈ ചെയ്തത്. കൊലപാതകത്തിന് ശേഷം അമിതമായി ഗുളിക കഴിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് ഉറക്കമുണർന്ന കുട്ടികളാണ് അമ്മ കട്ടിലിൽ മരിച്ചു കിടക്കുന്നതും അച്ഛൻ അബോധാവസ്ഥയിൽ കിടക്കുന്നതും ആദ്യം കാണുന്നത്. തുടർന്ന് ഷൈജൂഖാനെ സ്വകാര്യമെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഷൈജൂഖാനെ വിട്ടയച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബി. ഗോപകുമാറിന്റെ നിർദ്ദേശ പ്രകാരം കണ്ണനല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐമാരായ ബിജൂ, സതീശൻ, ഹരിസോമൻ, സി.പി.ഒ മുഹമ്മദ് നജീബ്, സുധ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |