ചാവക്കാട്: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ട് പേരെ ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (25), തൊട്ടാപ്പ് കാര്യേടത്ത് വീട്ടിൽ ഹുസൈൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് പുലർച്ചെ കടപ്പുറം അടിതിരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വീട് കുത്തിത്തുറന്നാണ് പ്രതികൾ മൂന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. സൈബർ സെൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും രണ്ട് മൊബൈൽ ഫോൺ പിടികൂടുകയും ചെയ്തു. എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് അജ്മൽ. പാലക്കാട് വച്ച് 9 കലോ കഞ്ചാവുമായി ഹുസൈനെ പിടികൂടിയിട്ടുണ്ട്. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരും. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.എം. യാസിർ, സനോജ്, എ.എസ്.ഐ. സജിത്ത്കുമാർ, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒമാരായ ആശിഷ്, പ്രദീപ്, സിനീഷ്, റെജിൽ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |