മൂന്നാർ: തിരക്കേറിയ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കാർ നീക്കം ചെയ്യാൻ ശ്രമിച്ച എസ്.ഐയേയും സംഘത്തേയും ഒരു സംഘമാളുകൾ വഴിയിൽ തടഞ്ഞിട്ടു. മൂന്നാർ എസ്.ഐ എം.പി സാഗറിനെയും പൊലിസുകാരേയുമാണ് മാട്ടുപ്പെട്ടിയ്ക്ക് അടുത്ത് ഫോട്ടോ പോയിന്റിൽ തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചത്.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. സ്ത്രീകളടക്കം പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് അസഭ്യ വർഷം ചൊരിഞ്ഞ് പൊലീസ് വാഹനം തടഞ്ഞിട്ടത്. എല്ലപ്പെട്ടി മേഖലയിൽ ഡോക്ടർമാർ സഞ്ചരിച്ച വാഹനം ചിലയാളുകൾ തടഞ്ഞതറിഞ്ഞ് എസ്.ഐ യും സംഘവും അവിടെയെത്തിയിരുന്നു. തിരക്കായതിനാൽ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കി ഫോട്ടോ പോയിന്റിൽ എത്തിയപ്പോഴായിരുന്നു പൊലിസിന് നേരെ അക്രമമുണ്ടായത്.ടോപ് സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നതിനിടയിൽ ഫോട്ടോ പോയിന്റിൽ വലത് വശത്ത് കിടന്ന കാർ മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടതാണ് ചിലരെ പ്രകോപിപ്പിച്ചത്. കാറ് നീക്കാൻ പറഞ്ഞപ്പോൾ രണ്ട് പേർ എസ്.ഐ യെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത സിവിൽ പൊലീസ് ഓഫിസറെ അക്രമിസംഘം പിടിച്ചു നിർത്തി. ഇത് കണ്ട എസ്.ഐ യും മറ്റ് പൊലിസുകാരും ബലം പ്രയോഗിച്ച് പൊലീസുകാരനെ രക്ഷപെടുത്തി. ഇതോടെ രണ്ട് സ്ത്രീകളടക്കം പതിനഞ്ചോളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി പൊലീസ് വാഹനം തടഞ്ഞിട്ടു. ഉച്ചത്തിൽ ആക്രോശിച്ചും വാഹനത്തിന്റെ ബോണറ്റിലടിച്ചും ഒരു മണിക്കൂറോളം അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ കൂടുതൽ പൊലീസ് എത്തുമെന്ന സ്ഥിതി ഉണ്ടായപ്പോഴാണ് പൊലീസ് വാഹനത്തിന്റെ മുന്നിൽ നിന്നും ഇവർ മാറിയത്. കണ്ടാലറിയാവുന്ന പതിനഞ്ച് പേർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവം ദേവികുളം സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടെയാകും കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ പൊലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്നും തങ്ങളെ അസഭ്യം പറയുകയായിന്നെന്നും ഫോട്ടോ പോയിന്റിൽ ഉള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |