കോട്ടയം : സഹോദരനൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ ആക്രമിച്ച മണിമല തേക്കനാൽ അരുൺ തോമസ് (26) നെ കഞ്ചാവുമായി മണിമല പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി 11.30 മണിമല പള്ളിയ്ക്ക് സമീപമായിരുന്നു സംഭവം. ബന്ധുവിന്റെ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത ശേഷം, വള്ളംചിറ സ്വദേശിയായ ടിനുവും സഹോദരിയും ബൈക്കിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കാറിൽ പിന്തുടർന്നെത്തിയ അരുൺ ഇവരെ തടഞ്ഞു നിറുത്തി മർദ്ദിച്ചു. ബൈക്കിൽ രക്ഷപ്പെട്ട ഇരുവരെയും അരുൺ പിന്നാലെയെത്തി വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. യുവതിയുടെ സഹോദരൻ മണിമല പൊലീസിൽ വിവരം അറിയിച്ചു. ഉടൻ പൊലീസ് സ്ഥലത്തെത്തി അരുണിനെ പിടികൂടുകയായിരുന്നു. അരുൺ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോൾ കാറിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലെത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞു. ഫോട്ടോഗ്രാഫറാണ് അരുൺ. കഞ്ചാവ് കടത്തിയതിന് കുമളിയിൽ നിന്ന് മുൻപും ഇയാളെ പിടികൂടിയിട്ടുണ്ട്. മണിമല ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |