കിഴക്കമ്പലം: ട്വന്റി20 പ്രവർത്തകൻ കാവുങ്ങപറമ്പിൽ ചായാട്ടുഞാലിൽ ദീപു (38 )വിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്കാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ. ബി.കെ. ജെയിംസ് കുട്ടി, അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ. ജോമോൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
തലയ്ക്ക് പിന്നിലും വലതുചെവിയുടെ ഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇതോടൊപ്പം വൃക്കകൾക്ക് തകരാറുള്ളതായും വയറ്റിലെയും നെഞ്ചിലെയും അറകളിൽ മഞ്ഞ കലർന്ന ദ്രാവകം ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ശ്വാസകോശത്തിന് നീർവീക്കമുണ്ടായിരുന്നു. കരൾ രോഗമുള്ളവരിലാണ് ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്. ആന്തരികാവയവങ്ങൾക്കുണ്ടായ തകരാറുകൾ മരണത്തിന്റെ ആഘാതം കൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.
ട്വന്റി20 സംഘടിപ്പിച്ച വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 ന് വൈകിട്ടാണ് ദീപു (38 )വിന് മർദ്ദനമേറ്റത്. 14ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 18 ന് മരിച്ചു. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ നാല് പേരെ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിയമപ്രകാരവും കൊലപാതക ശ്രമത്തിനുമാണ് ആദ്യം കേസെടുത്തത്. പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെ, കരുതിക്കൂട്ടിയുള്ള കൊലപാതക കുറ്റമാക്കി. പ്രതികൾ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.
ദീപുവിന്റെ പരിക്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് സി.പി.എം നിലപാട്. സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ അന്വേഷിക്കണം. നിരപരാധികൾ പ്രതിയായി വരുന്ന അവസ്ഥ ഉണ്ടാകരുത്. കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി വേണം.
- അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |