തിരുവനന്തപുരം: ഇടുക്കി താലൂക്ക് പരിധിയിൽപ്പെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയ ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫിനെ സസ്പെൻഡ് ചെയ്തു. പട്ടയവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. മന്ത്രി കെ. രാജന്റെ നിർദ്ദേശാനുസരണം റവന്യു വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു പരാതികളിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തഹസിൽദാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പട്ടയ അപേക്ഷകളിൽ സ്വജനപക്ഷപാതത്തോടെയാണ് ഇടപെട്ടിരുന്നത്. ഇഷ്ടക്കാരുടെ ഭൂമിയുടെ സർവ്വേ നമ്പർ മാത്രം ഉൾപ്പെടുത്തി അസൈനബിൾ ലാന്റ് ലിസ്റ്റ് തയ്യാറാക്കി ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പട്ടയം അനുവദിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടക്കാർക്ക് പട്ടയം നൽകിയ ഭൂമിയിൽ നിയമാനുസൃതമല്ലാതെ പരിവർത്തനങ്ങൾ നടത്തിയിട്ടും തഹസിൽദാർ നടപടി സ്വീകരിച്ചില്ല. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അഡിഷണൽ ചീഫ് സെക്രട്ടറി (റവന്യു) ഡോ എ. ജയതിലകാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. അഴിമതിയും സ്വജനപക്ഷപാതവും വച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും ഭൂമിയില്ലാത്ത പാവപ്പെട്ടവർക്ക് ഭൂമി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |