പാലോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പിടികൂടി റിമാന്റ് ചെയ്തു. താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുണിനെയാണ് (24) കഴിഞ്ഞ ദിവസം പാലോട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി നന്ദിയോട്, കുടവനാട്, പേരയം, ആലംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്നുകൾ ഉപയോഗിച്ച ശേഷം സംഘം ചേർന്ന് ദേഹോപദ്രവം, മോഷണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നിരവധി തവണ ജയിലിൽ പോയിട്ടുള്ളയാളാണ് ഇയാൾ. ഒരു സ്ത്രിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്ക് എതിരെ കേസെടുത്തിരുന്നു. സ്ഥിരമായി സമാധന ലംഘനമുണ്ടാക്കുന്നതിന് കാപ്പ നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മുഖേന തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾക്ക് ശേഷം നൽകിയ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
തിരുവനന്തരപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൾഫിക്കർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ, സ്റ്റേഷൻ റൈറ്റർ അനൂപ്, എ.എസ്.ഡബ്ലിയു അരുൺ എന്നിവരാണ് പൊലീസിന്റെ സംഘത്തിലുണ്ടായിരുന്നത്. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിൽ കൂടുതൽ കേസുകളിലുൾപ്പെട്ടവരുടെ ഡിജിറ്റൽ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷിച്ചു വരുന്നുണ്ടെന്നും സജീവമായ കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സി.ഐ സി.കെ. മനോജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |